കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് സ്വീകരിക്കുന്നത് നിഷേധാത്മക സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം നേരിടേണ്ടി വന്ന പ്രകൃതിദുരന്തം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നിഷേധാത്മക നയം സ്വീകരിച്ചു.;

Update: 2025-04-21 15:20 GMT

കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 9 വര്‍ഷമായി സംസ്ഥാനത്തോട് സ്വീകരിക്കുന്നത് നിഷേധാത്മക സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടതുമുന്നണി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ നടന്ന റാലി ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറുകളെ സഹായിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാനുണ്ട്. എന്നാല്‍ ഈ ബാധ്യത നിറവേറ്റാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. കേരളം നേരിടേണ്ടി വന്ന പ്രകൃതിദുരന്തം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നിഷേധാത്മക നയം സ്വീകരിച്ചു. ദുരന്തങ്ങളാലും മഹാമാരിയിലും തളര്‍ന്ന സംസ്ഥാനത്തെ സഹായിക്കാന്‍ വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നദ്ധത കാട്ടിയപ്പോള്‍ അവരെ കാണാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്രാനുമതി പോലും നിഷേധിച്ച് സംസ്ഥാനത്തെ ദുരിതത്തിലേക്ക് തള്ളിനീക്കുകയാണ് കേന്ദ്രം ചെയ്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

റാലിയില്‍ നൂറുകണക്കിന് ആളുകള്‍ സംബന്ധിച്ചു. മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജന്‍, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എംഎല്‍എ, അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎല്‍എ, പി. കരുണാകരന്‍, എം.വി ബാലകൃഷ്ണന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കരീം ചന്തേര, ടി.വി ബാലകൃഷ്ണന്‍, വി.വി കൃഷ്ണന്‍, എം. ഹമീദ് ഹാജി, സുരേഷ് പുതിയേടത്ത്, കെ. പി സതീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Similar News