കാഞ്ഞങ്ങാട്ടും പനത്തടിയിലും പൊലീസ് സംഘത്തെ ആക്രമിച്ച കേസ്; മൂന്നുപ്രതികള്‍ റിമാണ്ടില്‍

നടപടി ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയുടേയും ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയുടേയും;

Update: 2025-04-24 06:54 GMT

കാഞ്ഞങ്ങാട്: നഗരത്തിലും പനത്തടിയിലും പൊലീസ് സംഘത്തെ ആക്രമിച്ച കേസില്‍ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു. കാഞ്ഞങ്ങാട്ടെ കേസിലെ പ്രതി ചെമ്മട്ടം വയലിലെ മോഹന്‍ കുമാറിനെ(53) ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതിയും പാണത്തൂരിലെ കേസില്‍ പ്രതികളായ ഗാന്ധിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്.സി പ്രമോദ്(41), സഹോദരന്‍ എസ്.സി പ്രദീപ്(43) എന്നിവരെ ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതിയുമാണ് റിമാണ്ട് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യലഹരിയില്‍ സ്‌കൂട്ടറോടിച്ച് പോകുകയായിരുന്ന മോഹന്‍ കുമാറിനെ അലാമിപ്പള്ളിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. ജീപ്പില്‍ പിന്തുടര്‍ന്ന പൊലീസ് നൂറുമീറ്റര്‍ അപ്പുറത്ത് വെച്ച് മോഹന്‍ കുമാറിനെ പിടികൂടിയപ്പോള്‍ ഇയാള്‍ അക്രമം നടത്തുകയായിരുന്നു.

ഹൊസ് ദുര്‍ഗ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ കെ.വി. ജിതിന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് മോഹന്‍ കുമാറിനെ അറസ്റ്റ് ചെയ്തു. മംഗല്‍പ്പാടി മൃഗാസ്പത്രിയില്‍ ജീവനക്കാരനാണ് മോഹന്‍ കുമാര്‍.

ചാമുണ്ഡിക്കുന്ന് ഗാന്ധിപുരത്ത് പരാതി അന്വേഷിക്കാന്‍ പോയപ്പോള്‍ രാജപുരം പൊലീസിന് നേരെ അക്രമം നടത്തിയ കേസിലാണ് പ്രമോദും പ്രദീപും അറസ്റ്റിലായത്. രാജപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മോന്‍സി പി. വര്‍ഗീസ്(54), സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത് ജോസഫ്(24), കെ.പി നിധിന്‍(32), ഹോംഗാര്‍ഡ് ശശികുമാര്‍(58) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

Similar News