ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് -കണ്ണൂര്‍ ജില്ലകളിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ ബദി യടുക്കയില്‍ പിടിയില്‍

ജനുവരി 4ന് പെര്‍ള ചെക്ക് പോസ്റ്റില്‍ നിന്ന് ബദിയടുക്ക പൊലീസ് 83.890ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടര്‍ അന്വേഷണത്തിനിടയിലാണ് ഇരുവരും പിടിയിലായത്.;

Update: 2025-04-29 16:14 GMT

ബദിയടുക്ക: ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട് -കണ്ണൂര്‍ ജില്ലകളിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ ബദിയടുക്കയില്‍ പൊലീസ് പിടിയിലായി. കോഴിക്കോട് ചാലപ്പുറത്തെ പി.രഞ്ജിത്ത് (30), കര്‍ണാടക മടിക്കേരിയിലെ എം.എ സഫാദ് (25) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി 4ന് പെര്‍ള ചെക്ക് പോസ്റ്റില്‍ നിന്ന് ബദിയടുക്ക പൊലീസ് 83.890ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടര്‍ അന്വേഷണത്തിനിടയിലാണ് ഇരുവരും പിടിയിലായത്.

ബെംഗളൂരു കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ലഹരി ഉല്‍പാദന കേന്ദ്രത്തില്‍ നിന്നും ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ ലഹരിമരുന്നുകള്‍ വാങ്ങുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട രഞ്ജിത് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നവരില്‍ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവിലെ ഏജന്റ്മാരെ ബന്ധപ്പെടുകയും ആവശ്യമുളള ലഹരിമരുന്നിന്റെ അളവും നിരക്കും ഉറപ്പിച്ചശേഷം തുക ഓണ്‍ലൈന്‍ ആയി അയച്ചുകൊടുക്കുകയും ഇവരുടെ മൊബൈലിലേക്ക് ലഹരിമരുന്ന് വച്ചിരിക്കുന്ന ഗൂഗിള്‍ ലൊക്കേഷന്‍ ലഭിക്കുകയും ചെയ്യും.

ഇവ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ പറ്റിയും ശക്തമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി മുന്‍പാകെ ഹാജരാക്കി.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സുധീറിനെ കൂടാതെ സബ് ഇന്‍സ്‌പെക്ടര്‍ ഉമേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രസാദ്, ശശികുമാര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ആരിഫ്, അഭിലാഷ്, വിപിന്‍ എന്നിവരും ഉണ്ടായിരുന്നു.

Similar News