ബദിയടുക്കയില്‍ വീട്ടില്‍ കണ്ടെത്തിയത് 107 ഗ്രാം എം.ഡി.എം.എ; കേസില്‍ കൂടുതല്‍ അന്വേഷണം

കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കയ്ക്ക് അടിയിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.;

Update: 2025-05-19 09:34 GMT

ബദിയടുക്ക: നിരോധിത ലഹരി വസ്തുക്കള്‍ക്ക് തടയിടുന്നതിന് കണ്ണൂര്‍ റേഞ്ച് തലത്തില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമായി ബദിയുക്ക പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ലക്ഷങ്ങൾ  വില വരുന്ന എം.ഡി.എം.എ. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച 107.090 ഗ്രാം എം.ഡി.എം.എയുമായി നെക്രാജെ പിലാങ്കട്ട പിലവിന്റടിയിലെ മുഹമ്മദ് റഫീഖ്(23) ആണ് അറസ്റ്റിയായത്. ഇന്നലെ രാവിലെ പൊലീസ് സംഘം നീര്‍ച്ചാലിലെത്തിയപ്പോള്‍ റഫീഖിന്റെ വീട്ടില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കയ്ക്ക് അടിയിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാനഗര്‍ സി.ഐ യു.പി വിപിന്‍, ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ അറ്റാച്ച് ഡ്യൂട്ടി ചെയ്യുന്ന വിദ്യാനഗര്‍ എസ്.ഐ പ്രതീഷ് കുമാര്‍ എം.പി, ബദിയടുക്ക പ്രൊബോഷന്‍എസ്.ഐ രൂപേഷ്, ഗ്രേഡ് എസ്.ഐ രാധാകൃഷ്ണന്‍, നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, ഹരിപ്രസാദ്, അനിത എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഗസറ്റഡ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ അരുണിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിയുടെ ദേഹ പരിശോധനയും മറ്റ് നടപടികളും പൂര്‍ത്തീകരിച്ചത്. റഫീഖിന് മയക്കുമരുന്ന് എത്തിച്ച ഒരാളെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Similar News