കാസര്‍കോട്: പൊതുവെ കടല്‍ ശാന്തമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പി.കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ചെറുവത്തുര്‍ മടക്കരയില്‍ നിന്നും ‘മറിയം’ എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിന് തിരിച്ചത്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതിയിരുന്നു.
‘ഞങ്ങള്‍ കൂടുതലും കീഴൂര്‍ കടല്‍ ലക്ഷ്യമാക്കിയാണ് നീങ്ങിയത്. ഏകദേശം 24 നോട്ടിക്കല്‍ ദൂരത്ത് എത്തിയപ്പോള്‍ സമയം വൈകിട്ട് ആറ് പിന്നിട്ടിരുന്നു. ബാക്കിയുള്ളവര്‍ മത്സ്യ ബന്ധനത്തിനായി ആഴക്കടലില്‍ വല എറിയുകയായിരുന്നു. പൊടുന്നനെ ബോട്ടിന്റെ മുന്‍ ഭാഗത്തെ അടിയില്‍ നിന്നും വലിയ ശബ്ദം കേട്ടു. ബോട്ട് ഒന്ന് ആടിയുലഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബോട്ടിന്റെ പലക ഇളകി പോകുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കൂട്ടത്തിലുണ്ടായിരുന്ന ശ്യാമും ജോമിയും നിലവിളിക്കാന്‍ തുടങ്ങി. ഞങ്ങള്‍ അവര്‍ക്ക് ധൈര്യം നല്കി. ബോട്ടിനുള്ളിലേക്ക് വെള്ളം കയറി തുടങ്ങിയിരുന്നു. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ എപ്പോഴും സഹായത്തിനുണ്ടാവുന്ന പയ്യന്നുര്‍ സ്വദേശി റോണിയെ വിളിച്ചെങ്കിലും ആദ്യം കിട്ടിയില്ല. എന്നാല്‍ വീണ്ടും ഫോണ്‍ വിളിച്ചപ്പോള്‍ ലൈനില്‍ കിട്ടി. അപകടത്തിന്റെ കാര്യം അറിയിച്ചതോടെ അദ്ദേഹം ഉടന്‍ തന്നെ കണ്ണൂര്‍, നീലേശ്വരം, കാസര്‍കോട് തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരങ്ങള്‍ കൈമാറി. രാത്രിയോടെ രക്ഷാ ബോട്ടുകള്‍ എത്തിയപ്പോള്‍ ഞങ്ങള്‍ പലരും അവശരായിരുന്നു. തീരത്ത് എത്തിയപ്പോഴാണ് ശ്വാസം നേരേ വീണത്. രക്ഷിച്ചവരുടെ മുഖം ഇപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ട്. എങ്ങനെ നന്ദി പറയണമെന്നറിയില്ല…’- കുമാറും ലിസ്റ്ററും ഇത് പറയുമ്പോള്‍ മുഖത്ത് ആറ് മണിക്കൂറോളം ബോട്ടില്‍ തൂങ്ങി നിന്ന ചിത്രമുണ്ട്.