ഉപ്പളയില്‍ കാര്‍ ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ കണ്ണൂര്‍ സ്വദേശിനി മരിച്ചു

പിന്നാലെ വന്ന നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു;

Update: 2025-05-21 04:00 GMT

ഉപ്പള: കാര്‍ ഇടിച്ച ആംബുലന്‍സ് മറിഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ കണ്ണൂര്‍ സ്വദേശിനി മരിച്ചു. പിന്നാലെ വന്ന നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ വാരം സ്വദേശിനി സാഹിന(42) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഉപ്പള ഗേറ്റിന് സമീപത്താണ് അപകടം.


അസുഖം ബാധിച്ച് സാഹിനയുടെ മകള്‍ റിയ ഫാത്തിമ(9)യെ കണ്ണൂരില്‍ നിന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉപ്പള ഗേറ്റിന് സമീപത്ത് ദേശീയപാതയില്‍ മംഗളൂരു ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സ് റോഡിലേക്ക് മറിയുന്നതിനിടെ സാഹിന റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റു.

ഓടിക്കൂടിയ നാട്ടുകാര്‍ സാഹിനയെയും റിയ ഫാത്തിമയെയും മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം സാഹിന മരിക്കുകയായിരുന്നു. സാഹിനയുടെ സഹോദരി സാജിന(45), ആസിഫ്( 23) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.


ആംബുലന്‍സിനും കാറിനും പിന്നാലെ വന്ന രണ്ട് കാറുകളും ട്രാവലറും ടിപ്പര്‍ ലോറിയും മഴയില്‍ റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ട് പരസ്പരം കൂട്ടിയിടിച്ചു. മറ്റു വാഹനങ്ങളിലെ യാത്രക്കാരായ അഞ്ച് പേര്‍ക്ക് നിസാരമായ പരിക്കുണ്ട്. അഞ്ച് വാഹനങ്ങളും ഭാഗികമായി തകര്‍ന്നു. ഒരു കാര്‍ മറ്റൊരു കാറിനെ ഇടിച്ചതിനെ ശേഷം നിര്‍ത്താതെ പോയി.

Similar News