ഉപ്പള ഫയര്‍ഫോഴ്സ് സംഘത്തിന് രണ്ടുദിവസം ഉറക്കമില്ലാത്ത രാത്രികള്‍

ശനിയാഴ്ച പുലര്‍ച്ചെ വരെ ഊണും ഉറക്കവും ഭക്ഷണവുമില്ലാതെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു.;

Update: 2025-05-31 06:19 GMT

ഉപ്പള: നഗരത്തിലെ ഫയര്‍ ഫോഴ്സ് സംഘത്തിന് രണ്ട് ദിവസം ഉറക്കമില്ലാത്ത രാത്രികള്‍. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ആരംഭിച്ച മഴ പിന്നീട് ശക്തിപ്പെടുകയും രാത്രി 11 മണിയോടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന വീടുകളിലേക്ക് വെള്ളം കയറി തുടങ്ങുകയും ചെയ്തതോടെ ഫയര്‍ഫോഴ് സ് സംഘത്തിന് നിലക്കാത്ത ഫോണ്‍ വിളികളായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മഴ കൂടുതല്‍ ശക്തിപ്പെട്ടതോടെ കൂടുതല്‍ വീടുകളിലേക്ക് മഴ വെള്ളം കയറി തുടങ്ങി. ഇതോടെ ഫയര്‍ഫോഴ് സ് സംഘത്തെ സഹായിക്കാന്‍ നാട്ടുകാരും രംഗത്തെത്തി. മഞ്ചേശ്വരം, പൊസോട്ട്, ഹൊസങ്കടി, തലപ്പാടി, കുമ്പള, ഉപ്പള എന്നിവിടങ്ങളിലേക്ക് നാല് വാഹനങ്ങളും 30 ജീവനക്കാരും ശനിയാഴ്ച പുലര്‍ച്ചെ വരെ ഊണും ഉറക്കവും ഭക്ഷണവുമില്ലാതെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു.

100ല്‍ പരം കുടുംബങ്ങളെ രാത്രിയോടെ മാറ്റി താമസിപ്പിച്ചു. ഇതിനിടെ വോര്‍ക്കാടിയിലും മറ്റു പ്രദേശങ്ങളിലും വീടിന് മുകളിലേക്ക് കട പുഴകി വീണ മരങ്ങള്‍ ഫയര്‍ഫോഴ് സ് സംഘം വെട്ടി മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനിടെ ചില ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Similar News