പീഡനത്തെ തുടര്‍ന്ന് വീടുവിട്ട 17 കാരിയെ യാത്രക്കാര്‍ പൊലീസിലേല്‍പ്പിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ്;

Update: 2025-05-07 05:06 GMT

ഉപ്പള: രണ്ടാനച്ഛന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രി വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ കാര്‍ യാത്രക്കാര്‍ പൊലീസിലേല്‍പ്പിച്ചു. രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരിയാണ് രണ്ടാനച്ഛന്റെ നിരന്തര പീഡനത്തിനിരയായത്.

ഇത് സഹിക്കാന്‍ കഴിയാതെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. ദേശീയപാത സര്‍വീസ് റോഡില്‍ അതുവഴി വന്ന കാറിന് പെണ്‍കുട്ടി കൈ കാണിക്കുകയും കാര്‍ നിര്‍ത്തുകയും ചെയ്തു. കാര്‍ യാത്രക്കാര്‍ എവിടേക്കാണ് പോകേണ്ടതെന്ന് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടണമെന്നാണ് പറഞ്ഞത്.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കാര്‍ യാത്രക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്. യുവാക്കള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ രണ്ടാനച്ഛനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പോക്സോ നിയമ പ്രകാരം ബുധനാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

Similar News