കുമ്പളയില്‍ ടോള്‍ ബൂത്തുമായി മുന്നോട്ട് പോവാന്‍ നീക്കം; പ്രതിഷേധം കടുപ്പിക്കാന്‍ സമരസമിതി; കളക്ടര്‍ വിളിച്ച യോഗം 19ന്

Update: 2025-05-16 09:54 GMT

കാസര്‍കോട്: കുമ്പള- ആരിക്കാടി കടവത്തെ താത്കാലിക ടോള്‍ ബൂത്ത് നിര്‍മാണവുമായി മുന്നോട്ട് പോവാന്‍ ദേശീയ പാതാ അതോറിറ്റിയുടെ നീക്കം. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന നിര്‍മാണ പ്രവൃത്തി ഇനി പൊലീസിന്റെ സംരക്ഷണയോടെ പുനരാരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഈ മാസം 19ന് യോഗം വിളിപ്പിച്ചിട്ടുണ്ട്. എം.പി, എം.എല്‍.എമാര്‍, ദേശീയപാത അതോറിറ്റി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

തലപ്പാടി അതിര്‍ത്തിയില്‍ നിലവില്‍ ടോള്‍ ബൂത്ത് ഉള്ളപ്പോഴാണ് 20 കിലോ മീറ്റര്‍ പരിധിയില്‍ വീണ്ടും ടോള്‍ ബൂത്ത് സ്ഥാപിക്കുന്നത്. യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിക്കാന്‍ ഒരുതരത്തിലും സമ്മതിക്കില്ലെന്നും കുമ്പളയിലെ ടോള്‍ ബൂത്ത് നിര്‍മ്മാണം തടയുമെന്നുമാണ് സമര രമഗത്തുള്ളവര്‍ പറയുന്നത്.

ടോള്‍ ബൂത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്നും എന്നാല്‍ ഒരു കാരണവശാലും ടോള്‍ ബൂത്ത് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും എ.കെ.എം. അഷ്റഫ് എം.എല്‍.എ. അറിയിച്ചു. നേരത്തെ ടോള്‍ ബൂത്ത് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചപ്പോള്‍ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിര്‍മ്മാണ പ്രവൃത്തി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ടോള്‍ ബൂത്ത് നിര്‍മ്മാണത്തിനായി എടുത്ത കുഴി പ്രതിഷേധക്കാര്‍ മൂടുകയും ചെയ്തിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം. അഷ്റഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു എന്നിവരടക്കമുള്ളവരും സ്ഥലത്തെത്തി പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രതിനിധികളും അടങ്ങുന്ന സമരസമിതിയും വ്യാപാരി സംഘടനയും ടോള്‍ ബൂത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ജനകീയ പ്രക്ഷോഭം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാനം വഷളാകാന്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ വിഷയത്തിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് യോഗം

വിളിച്ചുചേര്‍ക്കുന്നതെന്നും ജില്ലാ കലക്ടര്‍ക്ക് വേണ്ടി അയച്ച എ.ഡി.എമ്മിന്റെ കത്തില്‍ പറയുന്നു.19ന് രാവിലെ 10മണിക്ക് കലക്ടറേറ്റിലാണ് യോഗം.

Similar News