സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു

സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡിജിപിയായാണ് റവാഡ ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കുന്നത്;

Update: 2025-06-30 06:04 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു. രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടറായ രവാഡ ചന്ദ്രശേഖര്‍ കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സിയില്‍ 15 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്.

സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡിജിപിയായാണ് റവാഡ ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് നിലവിലെ ഡിജിപി എസ്. ദര്‍വേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്. നിലവില്‍ ഡല്‍ഹിയിലുള്ള റവാഡ ചന്ദ്രശേഖര്‍ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയുന്നത്. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തില്‍ ചന്ദ്രശേഖര്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ചുമതലയേറ്റെടുക്കും.

ഔദ്യോഗിക തീരുമാനം ഇപ്പോഴാണ് പുറത്തുവന്നതെങ്കിലും ശനിയാഴ്ച വൈകിട്ടോടെ തന്നെ നിയമനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് റവാഡ ചന്ദ്രശേഖറിന് ലഭിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി റവാഡ ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കൃത്യത മുഖമുദ്രയാക്കിയ ഉദ്യോഗസ്ഥനാണ് രവാഡ. മകന്‍ സിവില്‍ സര്‍വ്വീസുകാരനാകണമെന്നായിരുന്നു കര്‍ഷകനായ അച്ഛന്‍ രവാഡ വെങ്കിട്ടറാവുവിന്റെ ആഗ്രഹം. എന്നാല്‍ ചന്ദ്രശേഖറിന്റെ ആഗ്രഹം ഡോക്ടറാകാനായിരുന്നു. എംബിബിഎസ് കിട്ടാത്തതിനാല്‍ അഗ്രിക്കള്‍ച്ചറല്‍ പഠനത്തിലേക്ക് നീങ്ങി. പിജി കഴിഞ്ഞപ്പോഴാണ് പിതാവിന്റെ ആഗ്രഹത്തിന് അനുസരിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനം എടുത്തത്. അങ്ങനെ 1991 ബാച്ചില്‍ ഐപിഎസ് കിട്ടുകയും അതുവഴി പിതാവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്തു.

തലശേരി എ.എസ്.പിയായിരുന്നു തുടക്കം. പിന്നാലെ കൂത്തുപറമ്പു വെടിവയ്പ്പിനെ തുടര്‍ന്ന് സസ്‌പെഷന്‍ നേരിടേണ്ടി വന്നു. സര്‍വ്വീസില്‍ തിരിച്ചെത്തിയ രവാഡ വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായി പേരെടുത്തു.

തിരുവനന്തപുരത്ത് കമ്മീഷണറായിരുന്നു. ഇടക്ക് യുഎന്‍ ഡെപ്യൂട്ടഷനില്‍ പോയി. മടങ്ങിയെത്തിയ ശേഷം എസ്.സി.ആര്‍.ബിയില്‍ ഐജിയായി. ഏറെ വൈകാതെ ഐബിയിലേക്ക് വീണ്ടും ഡെപ്യൂട്ടേഷനില്‍ പോയി. നെക്‌സല്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗത്തിലെ നിര്‍ണായക തസ്തികകളില്‍ ജോലി ചെയ്തു. ഐബിയുടെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമനം ലഭിച്ചു.

ഇതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി തസ്തികയിലേക്ക് വരാനുള്ള താല്‍പര്യമറിയിച്ചത്. എന്നാല്‍ പട്ടികയില രണ്ടാം സ്ഥാനക്കാരനായിരുന്നു ആന്ധ്ര വെസ്റ്റ് ഗോദാവരി ജില്ലക്കാരന്‍. നിധിന്‍ അഗര്‍വാള്‍ ആയിരുന്നു ഒന്നാമന്‍. അദ്ദേഹത്തെ മറികടന്നാണ് ഇപ്പോള്‍ പൊലീസ് മേധാവിയായി തലപ്പത്ത് എത്തിയിരിക്കുന്നത്.

നിധിന്‍ അഗര്‍വാള്‍ നിലവില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ്. ഡിജിപിമാരില്‍ ഏറ്റവും സീനിയറായ നിധിന്‍ അഗര്‍വാളിനും സാധ്യത കല്‍പ്പിച്ചിരുന്നു. പട്ടികയില്‍ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്കു സര്‍ക്കാരുമായുള്ള ബന്ധം മോശമായതാണ് തിരിച്ചടിയായത്.

2008ലാണ് റവാഡ ചന്ദ്രശേഖര്‍ കേന്ദ്ര സര്‍വീസിലേക്ക് മടങ്ങിയത്. കേന്ദ്രത്തില്‍ ആയിരിക്കുമ്പോഴും സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി റവാഡ ചന്ദ്രശേഖര്‍ ബന്ധം പുലര്‍ത്തിയിരുന്നു. 2026 ജൂലൈ അവസാനം വരെയാണ് ചന്ദ്രശേഖറിന് സര്‍വീസ് ഉള്ളത്. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വര്‍ഷം കൂടി അദ്ദേഹത്തിന് സര്‍വീസ് കാലാവധി നീട്ടി നല്‍കാനാകും.

രവാഡയെന്ന കര്‍ഷക തറവാട്ടില്‍ നിന്നും പൊലീസ് മേധാവി കസേരയിലേക്ക് എത്തുകയാണ് രവാഡ. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട- സ്തുത്യര്‍ഹ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. സരിതയാണ് ഭാര്യ. കാര്‍ത്തിക്, വസിഷ്ഠ് എന്നിവര്‍ മക്കളാണ്.

Similar News