വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി;തലസ്ഥാന നഗരി കനത്ത സുരക്ഷാ വലയത്തില്‍

പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അര്‍പ്പിക്കാനും റോഡിന്റെ ഇരുവശത്തും ബിജെപി പ്രവര്‍ത്തകരും പൊതുജനങ്ങളും തിങ്ങിനിറഞ്ഞു;

Update: 2025-05-01 16:03 GMT

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം തുറമുഖം വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. എട്ട് മണിയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം രാജ് ഭവനിലേക്ക് പോകും. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് തലസ്ഥാന നഗരി കനത്ത സുരക്ഷാവലയത്തിലാണ്. സ്വപ്നപദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്നത് കാണാന്‍ പൊതുജനത്തിന് അവസരമുണ്ടാകും.

രാത്രി ഏഴേമുക്കാലോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനമിറങ്ങിയത്. റോഡ് മാര്‍ഗം രാജ് ഭവനിലേക്ക് പുറപ്പെടുന്ന മോദി രാത്രി ഗവര്‍ണര്‍ക്കൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അര്‍പ്പിക്കാനും റോഡിന്റെ ഇരുവശത്തും ബിജെപി പ്രവര്‍ത്തകരും പൊതുജനങ്ങളും തിങ്ങിനിറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 10.15ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി വിഴിഞ്ഞത്ത് എത്തും. തുടര്‍ന്ന് തുറമുഖം നടന്ന് കാണും. പിന്നെ തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കും. 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും.

പെഹല്‍ഗാം ആക്രമണ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് നഗരം. കരയിലും കടലിലും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്.പി.ജി ഏറ്റെടുത്തു. നഗരത്തിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലില്‍ കോസ്റ്റ് ഗാര്‍ഡും നേവിയും സുരക്ഷയൊരുക്കും.

അഭിമാനമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍. തമ്പാനൂരില്‍ നിന്നും കിഴക്കേക്കോട്ടയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി വിഴിഞ്ഞത്തേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും. രാവിലെ ഏഴ് മുതല്‍ 9.30വരെ മുല്ലൂരിലെ തുറമുഖ കവാടത്തിനരികിലെ റോഡിലൂടെ പൊതുജനങ്ങളെ കടത്തിവിടും. പ്രധാന കവാടത്തിലൂടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാഹനവ്യൂഹം മാത്രമേ കടത്തിവിടൂ. വിഴിഞ്ഞം പരിസരത്ത് പാര്‍ക്കിംഗിനടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എം.വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയിലുണ്ടാകും. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല.

Similar News