വി.എസ്സിന് വിട നല്‍കാന്‍ ജന്‍മനാട്; വിലാപ യാത്ര ആലപ്പുഴയിലെത്തി

നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി.;

Update: 2025-07-23 04:25 GMT

ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തകരുടെ 'കണ്ണേ കരളേ വി.എസ്.' എന്ന ആര്‍പ്പുവിളികളോടെ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ബുധനാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്റെ ജന്മനാടായ ആലപ്പുഴയില്‍ പ്രവേശിച്ചു.

രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ അവസാനമായി ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്.

ഓച്ചിറയില്‍ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥര്‍ മൃതദേഹം ഏറ്റുവാങ്ങി. തിരുവനന്തപുരത്തെ പൊതുദര്‍ശന ചടങ്ങുകള്‍ക്ക് ശേഷമാണ് മൃതദേഹം ജന്മനാട്ടില്‍ എത്തുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ദര്‍ബാര്‍ ഹാളില്‍ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ പിന്നിട്ടാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. 17 മണിക്കൂറില്‍ 104 കിലോമീറ്റര്‍ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നത്.

വഴിയിലുടനീളം മഴയെന്നോ രാത്രിയെന്നോ ഇല്ലാതെ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും നൂറുകണക്കിന് ആളുകള്‍ കാത്തുനിന്നു. കരീലക്കുളങ്ങര, നാഗിയാര്‍ കുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി.ഡി. മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ കടന്ന് പുന്നപ്ര നോര്‍ത്ത് ഗ്രാമപഞ്ചായത്തിലെ പറവൂരിലുള്ള വേലിക്കകത്ത് എന്നിവിടങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും.

നൂറുകണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. മൃതദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് 11 മണിയോടെ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് 3 മണി വരെ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ഉച്ചകഴിഞ്ഞ് 3 മണിക്ക് വലിയ ചുടുക്കാട്ടുള്ള പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം നടക്കും. പി. കൃഷ്ണപിള്ള, ടി.വി. തോമസ്, എന്‍. ശ്രീധരന്‍, പി.കെ. ചന്ദ്രാനന്ദന്‍, കെ.ആര്‍. ഗൗരി തുടങ്ങിയ ഇതിഹാസ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അന്ത്യവിശ്രമ സ്ഥലങ്ങള്‍ക്ക് സമീപം സംസ്‌കരിക്കും.

സംസ്‌ക്കാര ചടങ്ങുകള്‍ പ്രമാണിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടം ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

Similar News