വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

Update: 2025-02-27 09:23 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഫാന്റെ അമ്മൂമ്മ സല്‍മാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് ഇത്.നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അഫാന്‍. പാങ്ങോട് പൊലീസ് ആശുപത്രിയിലെത്തി ആണ് അഫാനെ അറസ്റ്റ് ചെയ്തത്. ഇതുവരെ നടത്തിയ രക്തപരിശോധനാ ഫലങ്ങളില്‍ പ്രശ്‌നങ്ങളില്ല.

കരളിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലാണ്. പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം തീരുമാനിക്കും. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും വരേണ്ടതുണ്ട്. അതിനുശേഷം ആയിരിക്കും ഡിസ്ചാര്‍ജ് കാര്യത്തില്‍ തീരുമാനമുണ്ടാവുക. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ നിസ്സഹകരണം ഉപേക്ഷിച്ച് അഫാന്‍ ചികിത്സയോട് സഹകരിച്ചു. കുഴപ്പങ്ങളില്ലാത്തതിനാല്‍ കാലിലെ കെട്ട് അഴിച്ചിട്ടുണ്ട്. കുടിക്കാന്‍ വെള്ളവും ആവശ്യപ്പെട്ടു. എലിവിഷം കഴിച്ച അഫാനെ രണ്ടാം വാര്‍ഡിന് സമീപം കാര്‍ഡിയോളജി വിഭാഗത്തിന് അടുത്തുള്ള വാര്‍ഡിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

റൂം നമ്പര്‍ 32 ല്‍ അടച്ചിട്ട മുറിയില്‍ രണ്ടു പൊലീസുകാര്‍ 24 മണിക്കുറും നിരീക്ഷണത്തിനുണ്ട്. ഒരു കൈ കട്ടിലില്‍ വിലങ്ങ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുകയാണ്. പ്രാഥമികാവശ്യങ്ങള്‍ക്കായി മാത്രമാണ് ഇത് അഴിച്ചുമാറ്റുന്നത്. റൂം 32 ല്‍ അതീവ സുരക്ഷയിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. റൂമിന്റെ ഗ്ലാസ് ഡോറുകള്‍ പേപ്പര്‍ ഒട്ടിച്ചു മറിച്ചിട്ടുണ്ട്.

അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകള്‍ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അഫാന്റെ കുടുംബത്തിന് വായ്പ നല്‍കിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. കുടുംബാംഗങ്ങള്‍ക്ക് പുറമെ പുറത്തു നിന്നും പണം കടം വാങ്ങി. സ്വര്‍ണ്ണാഭരണങ്ങളും പണയം വെച്ചിട്ടുണ്ട്. വായ്പ നല്‍കിയവര്‍ കേസില്‍ സാക്ഷികളാകും. കൂട്ടക്കൊലക്ക് കാരണം സാമ്പത്തിക ബാധ്യത ആയതിനാലാണ് ഇവരുടെ മൊഴികള്‍ പൊലീസ് ശേഖരിക്കുന്നത്.

അഫാന്‍ തന്റെ കാമുകി ഫര്‍സാനയുടെ മാല വാങ്ങി പണയം വച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പകരം മുക്കുപണ്ടമാണ് തിരികെ നല്‍കിയത്. മാല എടുത്തു നല്‍കണമെന്നു ഫര്‍സാന അഫാനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുടുംബത്തിന്റെ കടബാധ്യതയുടെ വ്യാപ്തി അറിയാനും പൊലീസ് പരിശോധന ആരംഭിച്ചു.

പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴിയും ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് മൊഴി എടുക്കാന്‍ ഡോക്ടര്‍മാര്‍ പൊലീസിന് അനുമതി നല്‍കിയത്.

കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി ഇല്ലാതായതോടെ കൊലപാതകങ്ങള്‍ നടത്തേണ്ടി വന്നു എന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘവും മുന്നോട്ട് പോകുന്നത്. അഫാനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതക കാരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവരൂ.

Similar News