പാതി വില തട്ടിപ്പ്; ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം സംസ്ഥാനത്തെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്

Update: 2025-02-18 05:28 GMT

തിരുവനന്തപുരം: പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലും സത്യസായി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെ ശാസ്ത്മംഗലത്തെ ഓഫീസിലും ഇഡി പരിശോധന നടത്തുകയാണ്. തോന്നയ്ക്കല്‍ സായി ഗ്രാമിലും കേസിലെ ഒന്നാംപ്രതി അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധന നടത്തുന്നുണ്ട്. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവില തട്ടിപ്പ്.

മറൈന്‍ ഡ്രൈവിലെ ഫ് ളാറ്റിലാണ് അഭിഭാഷക കൂടിയായ ലാലി വിന്‍സെന്റ് താമസിക്കുന്നത്. അവരുടെ ഓഫീസും ഇവിടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് കൊച്ചിയില്‍ നിന്നുള്ള അറുപതോളം ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് ആരംഭിച്ചത്.

അതേസമയം അനന്തു കൃഷ്ണന്റെ സ്ഥാപനത്തില്‍ ക്രൈംബ്രാഞ്ച് എസ്. പിയുടെ നേതൃത്വത്തിലും പരിശോധന നടക്കുകയാണ്. കടവന്ത്രയിലെ സോഷ്യല്‍ ബി വെന്‍ഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന. ക്രൈം ബ്രാഞ്ച് എസ്. പി എംജെ സോജന്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി നടക്കുന്ന പരിശോധനകളുടെ തുടര്‍ച്ചയാണ് സോഷ്യല്‍ ബീയിലെ പരിശോധനയെന്ന് ക്രൈം ബ്രാഞ്ച് എസ്.പി സോജന്‍ പറഞ്ഞു.

അനന്തുവിന്റെ സോഷ്യല്‍ ബീ വെന്‍ചേഴ്‌സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തില്‍ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കും എന്ന് അനന്തു പറഞ്ഞിരുന്നു.

കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരില്‍ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. 159 കോടി രൂപയുടെ ഇടപാട് മൊത്തത്തില്‍ നടന്നുവെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

പാതിവിലയില്‍ സ്‌കൂട്ടര്‍ ഉള്‍പ്പെടെ നല്‍കാമെന്ന് പറഞ്ഞ് സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്ത ഈ പണം, കള്ളപ്പണമായി പലര്‍ക്കും കൈമാറിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്.

സ്‌കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറിയെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി നടന്ന വന്‍തട്ടിപ്പില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്രയും വലിയ തുക കോണ്‍ഗ്രസ് നേതാവിന് നല്‍കിയതെന്ന് വ്യക്തമായത്.

തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷകഫീസാണെന്നുമായിരുന്നു ഇക്കാര്യത്തില്‍ ലാലി വിന്‍സെന്റ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത്രയും വലിയ തുക വക്കീല്‍ ഫീസായി വാങ്ങാന്‍ മാത്രം പ്രമുഖ അഭിഭാഷകയാണോ ലാലി വിന്‍സെന്റ് എന്ന ചോദ്യമാണ് ഇതോടെ അന്വേഷണസംഘം ഉയര്‍ത്തുന്നത്.

ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു. സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്.

അതേസമയം പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

Similar News