സ്‌കൂള്‍ സമയമാറ്റത്തില്‍ ഉറച്ച് മന്ത്രി വി. ശിവന്‍ കുട്ടി; സമയമാറ്റം ആലോചനയിലില്ലെന്ന് മന്ത്രി
പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവണ്‍മെന്റിനെ വിരട്ടുന്നത് ശരിയല്ലെന്നും മന്ത്രി;
തിരുവനന്തപുരം: സ്‌കൂള്‍ സമയ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ സമയമാറ്റം ആലോചനയിലില്ലെന്ന് പറഞ്ഞ ശിവന്‍കുട്ടി വിദഗ്ധ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളതെന്നും അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ ഇത് അംഗീകരിച്ചതാണെന്നും അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും വ്യക്തമാക്കി.
സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനപ്പെട്ടത് കുട്ടികളുടെ വിദ്യാഭ്യാസമാണ്. 37 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണ് ഇത്. സര്‍ക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സമയം ക്രമീകരിക്കണം. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവണ്‍മെന്റിനെ വിരട്ടുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സ്‌കൂള്‍ സമയമാറ്റമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സുന്നി സംഘടനകള്‍. സര്‍ക്കാരിനെതിരെ സമസ്ത പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ കാന്തപുരവും രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാരിന്റേത് ഫാസിസ്റ്റ് സമീപനമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സമാന വികാരമുള്ളവരെയെല്ലാം ചേര്‍ത്ത് സമരരംഗത്തിറങ്ങാനാണ് സമസ്തയുടെ തീരുമാനം. ലീഗ് അടക്കമുള്ളവരുമായി ആശയവിനിമയം നടത്തി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.
സ്‌കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്‍കിയ പരാതികള്‍ പരിഗണിക്കുക പോലും ചെയ്തില്ലെന്നും ഫൈസി കൂടത്തായി ആരോപിച്ചു. പരമാവധി ക്ഷമിച്ചു, ഇടപെടാവുന്ന എല്ലാ വഴികളും അവസാനിച്ചപ്പോഴാണ് സമരം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയുടെ ആവശ്യം ന്യായമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ജനാധിപത്യ വിരുദ്ധ നിലപാട് എടുത്തത് സര്‍ക്കാരാണ്. മദ്രസ സ്‌കൂള്‍ പഠനം ക്ലാഷ് ഇല്ലാതെ കൊണ്ടുപോകണം. ഒരു ചര്‍ച്ച നടത്തിയാല്‍ തീരുമാനമാകുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.