ബാലരാമപുരം കൊലപാതകം; കുഞ്ഞിന്റെ അമ്മ ശ്രീതു സംശയ നിഴലില്‍; വീണ്ടും ചോദ്യം ചെയ്യും

Update: 2025-01-31 04:03 GMT

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കഴിഞ്ഞ ദിവസം കിണറ്റില്‍ ഏറിഞ്ഞ് കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാര്‍ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങള്‍ക്ക് ശ്രമിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് തടസ്സമായതായിരിക്കാം കുഞ്ഞിന്റെ കൊലയിലേക്ക് നടന്നതെന്നാണ് പ്രാഥമിക നിഗമനം. ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്തിനെയും ചോദ്യം ചെയ്യും. അറസ്റ്റിലായ ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഏറെ നാളെയായി ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും അകന്നു കഴിയാണ്. ഇവര്‍ക്ക് എട്ട് വയസ്സുള്ള മകള്‍ കൂടിയുണ്ട്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ കുടുംബത്തില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ ഇളയമകള്‍ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കിട്ടിയത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാന്‍ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്നായിരുന്നു ആദ്യ വിവരങ്ങള്‍. തുടക്കം മുതല്‍ തന്നെ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരന്‍ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്.

Similar News