നിലമ്പൂരില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ മണ്ഡല പര്യടനവുമായി ആര്യാടന്‍ ഷൗക്കത്ത്

രാവിലെ പാണക്കാട് എത്തി സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും;

Update: 2025-06-24 04:14 GMT

മലപ്പുറം: നിലമ്പൂരില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ മണ്ഡല പര്യടനവുമായി ആര്യാടന്‍ ഷൗക്കത്ത്. ഉച്ചക്ക് രണ്ടു മണി മുതലാണ് മണ്ഡല പര്യടനം നടത്തുന്നത്. രാവിലെ ഒമ്പതരയോടെ ഷൗക്കത്ത് പാണക്കാട് എത്തി സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ 11,077 വോട്ടിനാണ് ആര്യാടന്‍ ഷൗക്കത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മണ്ഡലം തിരികെ പിടിച്ചത്. തപാല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ മുന്നിലെത്തിയ ഷൗക്കത്ത് പത്തൊമ്പതാം റൗണ്ടില്‍ അവസാന ബൂത്ത് എണ്ണിത്തീരും വരെ ഒന്നാമനായി തന്നെ തുടര്‍ന്നു. ഇത് യു.ഡി.എഫിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

അതേസമയം വോട്ട് ചോര്‍ച്ചയെ കുറിച്ച് ആഴത്തില്‍ പരിശോധന നടത്താനാണ് സി പി എമ്മിന്റെയും, ബി ജെ പിയുടെയും തീരുമാനം. പോത്തുകല്ല് ഉള്‍പ്പെടെയുള്ള ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ന്നത് സി പി എം ഞെട്ടലോടെയാണ് നോക്കി കാണുന്നത്. പി വി അന്‍വറിനെ സംബന്ധിച്ചിടത്തോളം ഒറ്റക്ക് മത്സരിച്ച് കരുത്തു തെളിയിച്ചത് യു ഡി എഫ് പ്രവേശനം എളുപ്പമാകും എന്ന തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഇടതുവലതു ശക്തികേന്ദ്രങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി വോട്ടുപിടിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ മറ്റ് പാര്‍ട്ടികളില്‍ ഞെട്ടല്‍ ഉണ്ടാക്കിയപ്പോള്‍ ബി ജെ പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യു ഡി എഫിന്റെയും എല്‍ ഡി എഫിന്റെയും വോട്ടുകള്‍ ചോര്‍ത്തിയെങ്കിലും അന്‍വര്‍ കൂടുതല്‍ ക്ഷീണം ഉണ്ടാക്കിയത് ഇടതുമുന്നണിക്ക് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഒറ്റയ്ക്ക് മത്സരിച്ച അന്‍വര്‍ ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് 19670 വോട്ടുകള്‍ സമാഹരിച്ചത്. അന്‍വറിനും പിന്നില്‍ നാലാമതായ ബി ജെ പിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 54 വോട്ടുകള്‍ കൂടുതല്‍ കിട്ടിയെന്ന് ആശ്വസിക്കാം. എസ്.ഡി.പി.ഐ 2067 വോട്ടില്‍ ഒതുങ്ങി.

വഴിക്കടവില്‍ ആദ്യമെണ്ണിയ ബൂത്തുകളില്‍ യുഡിഎഫിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു അന്‍വറിന്റെ മുന്നേറ്റം. 3000 ത്തിലേറെ ലീഡ് വഴിക്കടവില്‍ പ്രതീക്ഷിച്ച യു ഡി എഫിനെ അന്‍വറിന്റെ സാന്നിധ്യം 1829 ല്‍ ഒതുക്കി. എന്നാല്‍ പിന്നീടങ്ങോട്ട് ഷൗക്കത്തിന്റെ മുന്നേറ്റമായിരുന്നു കാണാന്‍ കഴിഞ്ഞത്. മൂത്തേടത്ത് 2067 ഉം എടക്കരയില്‍ 1200 ല്‍ ഏറെയും ലീഡ് നേടിയ ഷൗക്കത്ത് അഞ്ചാം റൗണ്ട് പിന്നിട്ടപ്പോഴേക്കും 5000 ത്തിലേറെ വോട്ടിന്റെ ലീഡ് നേടി വിജയം ഉറപ്പിച്ചു. പിന്നെ എണ്ണിയ പോത്തുകല്ലിലും എല്‍ ഡി എഫ് പ്രതീക്ഷകള്‍ തകര്‍ത്ത് മുന്നേറിയ ഷൗക്കത്ത് 307 വോട്ടിന്റെ ലീഡ് നേടി.

ചുങ്കത്തറയും നിലമ്പൂര്‍ നഗരസഭയും എണ്ണുമ്പോഴേക്കും യു ഡി എഫ് ലീഡ് 10,000 കടന്നിരുന്നു. പ്രതീക്ഷളെല്ലാം കൈവിട്ടുപോയ എല്‍ ഡി എഫിനും എം സ്വരാജിനും 118 വോട്ടിന്റെ ലീഡ് നല്‍കിയ കരുളായി മാത്രമായിരുന്നു ഏക ആശ്വാസം. സ്വന്തം ബൂത്തില്‍ പോലും 40 വോട്ടിന് പിറകിലായത് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം സ്വരാജിന് വലിയ ക്ഷീണമായി. ഇടത് ശക്തികേന്ദ്രമായ അമരമ്പലവും ഇക്കുറി വലത്തോട്ട് മറിഞ്ഞതോടെ ഷൗക്കത്തിന്റെ ഭൂരിപക്ഷം 1,077 ല്‍ തൊട്ടു.

Similar News