2 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍

പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം ടി.കെ. ജാബിറിന്റെയും മുബഷിറയുടെയും മകന്‍ ആമിഷ് അലന്‍ ആണ് മരിച്ചത്;

Update: 2025-11-04 12:26 GMT

തളിപ്പറമ്പ്: കഴിഞ്ഞദിവസം കുറുമാത്തൂര്‍ പൊക്കുണ്ടിന് സമീപം രണ്ടു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പര്‍ 2ല്‍ ടി.കെ. ജാബിറിന്റെയും മൂലക്കല്‍ പുതിയ പുരയില്‍ മുബഷിറയുടെയും മകന്‍ ആമിഷ് അലന്‍ മരിച്ച സംഭവത്തിലാണ് അമ്മയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോട് ചേര്‍ന്നുള്ള കിണറ്റില്‍ ആണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കുളിപ്പിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് മുബഷിറ പറഞ്ഞത്. എന്നാല്‍ ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണെന്ന സംശയം ഉണ്ടായിരുന്നു.

മുബഷിറ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു. കിണര്‍ ഗ്രില്‍ കൊണ്ട് അടച്ചിരുന്നുവെങ്കിലും കുളിമുറിയോടു ചേര്‍ന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി വീണത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപ്രതിയിലും തുടര്‍ന്നു പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് തന്നെ പൊലീസ് മുബഷിറയെ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെയും ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെയാണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞതാണെന്ന സൂചന പൊലീസിന് ലഭിച്ചത്. മുബഷിറ നിലവില്‍ വീട്ടില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. കുട്ടിയുടെ പിതാവ് ജാബിര്‍ കുടക് കുശാല്‍ നഗറില്‍ വ്യാപാരിയാണ്. സഹോദരങ്ങള്‍: സഫ, അല്‍ത്താഫ്, അമന്‍.

Similar News