കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍

കഞ്ചാവുമായി അബുദാബിയില്‍ നിന്നുമെത്തിയ യാത്രക്കാരനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്;

Update: 2025-05-13 05:32 GMT

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ റിജില്‍(35), തലശ്ശേരി പെരുന്താറ്റില്‍ റോഷന്‍ ആര്‍ ബാബു (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. 14 വാക്വം പായ്കറ്റുകളിലായിട്ടായിരുന്നു 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്നു അറസ്റ്റിലായ റോഷനും റിജിലും.

വിമാനത്താവളത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ വെറുതെ കറങ്ങാനും ഫോട്ടോ എടുക്കാനുമാണ് എത്തിയതെന്നായിരുന്നു പറഞ്ഞിരുന്നത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതോടെയാണ് ലഹരിക്കടത്തിന്റെ ചുരുളഴിഞ്ഞത്. ബാങ്കോക്കില്‍ നിന്നും അബുദാബി വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരന്റെ ഫോട്ടോകളും മറ്റ് വിവരങ്ങളും റോഷന്റെ ഫോണില്‍ നിന്നും കണ്ടെത്തി. ഇതനുസരിച്ച് യാത്രക്കാരന്റെ വിവരങ്ങള്‍ ശേഖരിച്ച് ട്രേസ് ചെയ്തപ്പോഴേക്കും അയാള്‍ വിമാനത്താവളം വിട്ടിരുന്നു.

എയര്‍പോര്‍ട്ട് ടാക്‌സിയിലാണ് ഇയാള്‍ പുറത്തേക്ക് പോയതെന്ന് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടു. പിന്നാലെ ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറക്കുകയും ചെയ്തതോടെ അപകടം മണത്ത യാത്രക്കാരന്‍ സിഗരറ്റ് വലിക്കാനെന്നും പറഞ്ഞ് കാറില്‍ നിന്നും പുറത്തിറങ്ങി കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ ലഗേജ് സാക്ഷികളുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ലഗ്ഗേജും ഹാന്‍ഡ് ബാഗും കാറിലുപേക്ഷിച്ച് രക്ഷപ്പെട്ട യാത്രക്കാരനെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar News