ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയി കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

സീതാംഗോളിയിലെ അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിലെ 10-ാം പ്രതി അഷര്‍ അലി ആണ് അറസ്റ്റിലായത്;

Update: 2025-07-29 05:59 GMT

അബൂബക്കര്‍ സിദ്ദീഖ് കൊലപാതക കേസില്‍ അറസ്റ്റിലായ അഷര്‍ അലി

കാസര്‍കോട്: ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. സീതാംഗോളി മുഗു റോഡിലെ അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിലെ 10-ാം പ്രതി മഞ്ചേശ്വരം അച്ചക്കരയിലെ അഷര്‍ അലിയെ(27) ആണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.മധുസൂദനന്‍ നായരും സംഘവും അറസ്റ്റ് ചെയ്തത്.

വിദേശത്തുണ്ടായിരുന്ന പ്രതി നാട്ടിലേക്ക് മടങ്ങുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. 2022 ജൂണ്‍ 26നാണ് സിദ്ദീഖിനെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. തുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുവന്ന് ആസ്പത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

കേസില്‍ 19 പ്രതികളാണുള്ളത്. ഇതില്‍ 14 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളവരടക്കം അഞ്ച് പേര്‍ ഇപ്പോഴും ഒളിവിലാണ്. സിദ്ദീഖിന്റെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അഷര്‍ അലിയെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മറ്റു പ്രതികളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Similar News