മട്ക്ക കളി ഇനി പഴയ പോലെ അല്ല, ജാമ്യമില്ലാ കുറ്റം; പണിയുമായി പൊലീസ് എത്തും

Update: 2025-06-27 07:18 GMT
പ്രതീകാത്മക ചിത്രം 

കുമ്പള: മട്ക്ക കളിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇനി മുട്ടന്‍ പണിയുമായി പൊലീസ് എത്തും. കളിയിലേര്‍പ്പെടുന്നവര്‍ക്കെതിരെ ഇനി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. കുമ്പള മഞ്ചേശ്വരം, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളില്‍ മട്ക്ക കളിയിലേര്‍പ്പെടുന്നവര്‍ക്കായി പൊലീസ് പരിശോധന കര്‍ശനമാക്കി.

കുമ്പള. മഞ്ചേശ്വരം. പോലീസ് സ്റ്റേഷന്‍ പരിധികളിലായി 350ലധികം കടകളിലാണ് മട്ക്ക കളി നടക്കുന്നത്. കൂടുതലും പെട്ടികടകള്‍ കേന്ദ്രീകരിച്ചയാണ് കളികള്‍ . ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ പാവപ്പെട്ടവരാണ് കളിയിലൂടെ ചൂഷണത്തിന് ഇരയാവുന്നത്. പത്ത് രൂപ മുതല്‍ ആയിരം രൂപ വരെ കൊടുത്താല്‍ കൂടുതല്‍ തുക തിരികെ ലഭിക്കുമെന്ന വാദ്ഗാനത്തിലാണ് കളിയില്‍ പലരും ഏര്‍പ്പെടുന്നത്. ഇതിനിടെ കേരള സര്‍ക്കാറിന്റെ നിത്യേന നറുക്കെടുക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്നക്ക നമ്പറില്‍ കളി തുടങ്ങിതോടെ പലരും ഈ കളിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ലോട്ടറി ആക്ട്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കാന്‍ തുടങ്ങിതോടെയാണ് പലരും കളി നിര്‍ത്തിയത്.

എന്താണ് മട്ക്ക കളി?

കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലകളില്‍ അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള കളിയാണിത്. ചൂതാട്ടത്തിന്റെ മറ്റൊരു രൂപമാണ് മട്ക്ക കളി. ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍, മൂന്നക്ക നമ്പര്‍ എന്നിങ്ങനെയാണ് കളി. ഒരോ നമ്പറും തിരഞ്ഞെടുത്ത് അതിനനുസരിച്ച പണം നല്‍കണം. ഈ നമ്പര്‍ നറുക്കെടുപ്പില്‍ ലഭിച്ചാല്‍ വന്‍തുക തിരിച്ചുകിട്ടും. ഒരു ദിവസം തന്നെ വിവിധ സമയങ്ങളില്‍ മട്ക്ക കളി നടത്തുന്നുണ്ട്. നറുക്ക് വീണാല്‍ എളുപ്പത്തില്‍ പണം ലഭിക്കുന്നതിനാല്‍ പലരും ഇതിന് അടിമപ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് സ്വീകരിച്ചത്.

Similar News