'വിവാഹ വീരന്‍ പൊലീസ് പിടിയില്‍'; ഹോബി വിവാഹം ചെയ്ത് പണവും സ്വര്‍ണ്ണവും തട്ടിയെടുക്കല്‍

മുഴപ്പിലങ്ങാട് കടമ്പൂര്‍ മമ്മാക്കുന്നിലെവി.ഫലീലിനെയാണ് കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്;

Update: 2025-06-27 04:38 GMT

കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നായി നിരവധി യുവതികളെ വിവാഹം ചെയ്ത് കോടിക്കണക്കിന് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് കടമ്പൂര്‍ മമ്മാക്കുന്നിലെവി.ഫലീ(51)ലിനെയാണ് കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ചെറുകുന്നില്‍ 54കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണ്ണം, കാര്‍ എന്നിവ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് ഫലീല്‍ അറസ്റ്റിലായത്.

വിധവയായ ചെറുകുന്നിലെ സ്ത്രീയെ വ്യാജരേഖയുണ്ടാക്കി വിവാഹം ചെയ്യുകയും പള്ളിച്ചാലിലെ അപ്പാര്‍ട്ടുമെന്റില്‍ വെച്ച് പീഡിപ്പിക്കുകയും ഇവരുടെ 23 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും സ്വത്തും വിറ്റ് 28 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തുവെന്നാണ് കേസ്. ചെറുവത്തൂര്‍ പയ്യങ്കിയില്‍ നിന്നാണ് ഫലീലിനെ പൊലീസ് പിടികൂടിയത്. ഈ കേസില്‍ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഫലീലിനെതിരെ വിവാഹതട്ടിപ്പ് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. 10 വര്‍ഷത്തിനിടെ പലയിടങ്ങളിലായി ആള്‍മാറാട്ടം നടത്തി ഏഴോളം യുവതികളെയാണ് ഇയാള്‍ വിവാഹം ചെയ്തത്. സ്വര്‍ണ്ണവും പണവും കൈക്കലാക്കിയ ശേഷം മുങ്ങുകയാണ് ഫലീലിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പച്ചക്കറി വ്യാപാരം തുടങ്ങാമെന്ന് പറഞ്ഞ് കാസര്‍കോട് തുരുത്തിയിലെ സക്കീര്‍ അബ്ദുല്ല മഹമ്മദില്‍ നിന്ന് 16 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസില്‍ ഫലീലിനെ 2018ല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവരുമായി അടുപ്പം സ്ഥാപിച്ച ശേഷം വാഗ്ദാനങ്ങള്‍ നല്‍കിയും ബാങ്ക് വായ്പ, വ്യാപാര പങ്കാളിത്തം എന്നിവയിലൂടെയുമാണ് ഫലീല്‍ പണം തട്ടിയെടുക്കാറുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പിടിയിലായതോടെ കൂടുതല്‍ പേര്‍ കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിട്ടുണ്ട്.

Similar News