കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രവർത്തന സജ്ജമാകുന്നു; അടുത്തയാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തും

Update: 2025-09-20 02:46 GMT

കാസര്‍കോട്: ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജിന് ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചതിന് പിന്നാലെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ. കോളേജിൽ 50 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം പ്രവേശനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ 22 മുതൽ എത്തി തുടങ്ങും. മെഡിക്കല്‍കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു.ഉക്കിനടുക്കയിലെ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പഠനം നടത്തുന്നതിനായുള്ള ക്ലാസ് മുറികൾ സജ്ജമാണ്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചെര്‍ക്കളയില്‍ താല്‍ക്കാലികമായി ഹോസ്റ്റല്‍ സൗകര്യം ഒരുക്കും. . ആവശ്യമായ അടിയന്തര സൗകര്യങ്ങൾ ഒരുക്കുന്നതിന് വിവിധ വകുപ്പ് മേധാവികൾക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.വിദ്യാർത്ഥികൾക്ക് ഭക്ഷണ സൗകര്യം ഒരുക്കാനും മെഡിക്കല്‍കോളേജില്‍ മിനി കഫെറ്റേരിയ ആരംഭിക്കാനും കുടുംബശ്രീമിഷന് നിര്‍ദ്ദേശം നല്‍കി. ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തി കൂടി പൂര്‍ത്തിയാകുന്നത് വരെയാണ് താല്‍ക്കാലിക ഹോസ്റ്റല്‍ സംവിധാനം ഉപയോഗിക്കുക.ക്യാമ്പസില്‍ പോലീസ് എയ്ഡ്പോസ്റ്റ് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി യോഗത്തിൽ അറിയിച്ചു. മെഡിക്കല്‍ കോളേജിലേക്കും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്റ് വരെയുള്ള പൊതു ഗതാഗത സൗകര്യം വിലയിരുത്തി കൂടുതല്‍ സര്‍വ്വീസുകള്‍ അനുവദിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 24ന് വൈകിട്ട് നാലിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ബസ്സ് ഓണേഴ്സ് ക്യാബ് അസോസിയേഷന്‍ പ്രതിനിധികളുടെ യോഗം ചേരും. കുട്ടികള്‍ക്ക് പഠനാവശ്യത്തിനായുള്ള വിവിധ പഠന വകുപ്പുകളുടെ ലാബ് സംവിധാനങ്ങൾ നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് കെ.എം.എസ്.സി.എല്‍ പ്രതിനിധി അറിയിച്ചു.ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ രണ്ട് ഹരിതകര്‍മ്മസേനാംഗങ്ങളെ മാലിന്യനിർമാർജനത്തിന് സ്ഥിരമായി മെഡിക്കല്‍ കോളേജിലേക്ക് ചുമതലപ്പെടുത്തും. ക്യാമ്പസില്‍ മിനി എം.സി.എഫ്, വേസ്റ്റ് ബിന്നുകള്‍, തുമ്പൂര്‍മുഴി മാതൃക മാലിന്യനിർമാർജന സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർക്കും ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റർക്കും നിര്‍ദ്ദേശം നല്‍കി. ചെര്‍ക്കള മുതല്‍ ഉക്കിനടുക്കവരെയുള്ള റോഡ് നവീകരിക്കാന്‍ കെ.ആര്‍.എഫ്ബിക്ക് നിര്‍ദ്ദേശം നല്‍കി. എസ്.ബി.ഐ, കനറാ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് വിവിധ സൗകര്യങ്ങൾ സ്പോണ്‍സർ ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്നു. മെഡിക്കല്‍ കോളേജിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദ്ദേശം നല്‍കി. സെപ്തംബര്‍ എട്ടിന് ജില്ലാകളക്ടര്‍ കെ.ഇമ്പശേഖര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും സി.എസ്.ആര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയും സൗകര്യങ്ങള്‍ ഉറപ്പാക്കാനായി നിര്‍ദ്ദേശം നല്‍കി.ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാകളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.വി വിശ്വനാധന്‍ ഓണ്‍ലൈനായി പങ്കെടുത്തു. മെഡിക്കല്‍ കോളജിലേക്കുഉള്ള യാത്രാസൗകര്യം ഉറപ്പാക്കേണ്ടതുണ്ടെന്നും വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും യാത്രാ സൗകര്യവും താമസവും പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും മെഡിക്കല്‍ കോളേജിലെ സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും ഡയറക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഓണ്‍ലൈനായും നേരിട്ടുംവിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു. 

Similar News