ബൈക്കിലിരുന്ന് സംസാരിക്കുന്നതിനിടെ രണ്ടംഗസംഘം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടു

കാട്ടിപ്പാറ പള്ളഞ്ചിയിലെ അബ്ദുള്‍ ജലീലിന്റെ മൊബൈല്‍ ഫോണാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തത്;

Update: 2025-11-28 05:53 GMT

ആദൂര്‍: ബൈക്കിലിരുന്ന് സംസാരിക്കുന്നതിനിടെ രണ്ടംഗസംഘം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടു. കാട്ടിപ്പാറ പള്ളഞ്ചിയിലെ അബ്ദുള്‍ ജലീലിന്റെ മൊബൈല്‍ ഫോണാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തത്. കഴിഞ്ഞദിവസം രാത്രി 10.30നും 11.30നും ഇടയില്‍ ബോവിക്കാനം എട്ടാംമൈലിലാണ് സംഭവം. ബദിയടുക്ക ഭാഗത്ത് നിന്ന് കാറില്‍ വന്ന് ബോവിക്കാനത്തിറങ്ങിയ അബ്ദുള്‍ ജലീല്‍ അവിടെ നിന്ന് ബൈക്കില്‍ പള്ളഞ്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ എട്ടാംമൈലില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്നു.

ഇതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം ജലീലിന്റെ ഫോണ്‍ തട്ടിയെടുത്ത് സ്ഥലം വിടുകയാണുണ്ടായത്. ജലീല്‍ ബൈക്കില്‍ വീട്ടിലെത്തി ഭാര്യാസഹോദരനോട് വിവരം പറഞ്ഞ ശേഷം ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് പിഗ്മി കലക്ഷന്‍ ഏജന്റിന്റെ പണം തട്ടിയെടുത്ത സംഭവം നടന്നിരുന്നു. ലഹരി സംഘങ്ങള്‍ ഈ ഭാഗത്ത് സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Similar News