'ആസ്റ്റര്‍ മിംസ് കാസര്‍ഗോഡ്' മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും

Update: 2025-09-25 11:27 GMT

കാസര്‍ഗോഡ്: രാജ്യത്തെ മുന്‍നിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍, കേരളത്തില്‍ അവരുടെ എട്ടാമത്തെ ആശുപത്രിയായ, ആസ്റ്റര്‍ മിംസ് കാസര്‍ഗോഡിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിപാലനം, സംസ്ഥാനത്ത് കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കുക എന്ന, ആസ്റ്ററിന്റെ ലക്ഷ്യങ്ങള്‍ക്ക് കരുത്തേകുന്നതാണ് പുതിയ ആശുപത്രി. ഒക്ടോബര്‍ രണ്ടിന് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍, പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കര്‍ണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവുവും ചടങ്ങില്‍ പങ്കെടുക്കും.

2.1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, 264 കിടക്കകളുള്ള ആശുപത്രി, വടക്കന്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകും. കാസര്‍ഗോഡും, സമീപ പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക്, എളുപ്പത്തില്‍ സേവനം ലഭ്യമാക്കാനാകുന്ന സ്ഥലത്താണ് ആസ്റ്റര്‍ പുതിയ ആശുപത്രി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഏറ്റവും മികച്ചതും, രോഗി കേന്ദ്രീകൃതവും, അത്യാധുനികവുമായ പരിചരണം, എല്ലാവര്‍ക്കും ഉറപ്പാക്കുന്ന തരത്തിലാണ്, ആസ്റ്റര്‍ മിംസ് കാസര്‍ഗോഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ഡയറക്ടര്‍ അനൂപ് മൂപ്പന്‍, കാസര്‍ഗോഡ് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എമാരായ എ.കെ.എം. അഷ്റഫ്, ഇ. ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, ആസ്റ്റര്‍ കേരള ക്ലസ്റ്റര്‍ സി.എം.എസ്. ഡോ. സൂരജ് കെ.എം., ആസ്റ്റര്‍ മിംസ് കാസര്‍ഗോഡ് സി.ഒ.ഒ. ഡോ. അനൂപ് നമ്പ്യാര്‍ എന്നിവരും ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയറിലെ മറ്റ് പ്രമുഖരും ചടങ്ങില്‍ സന്നിഹിതരാകും.

Similar News