പത്രപ്രവര്‍ത്തന രംഗത്തും സാംസ്‌കാരിക രംഗത്തും നിറഞ്ഞുനിന്ന കെ.എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ഉത്തരദേശം, ലേറ്റസ്റ്റ് അടക്കമുള്ള പത്രങ്ങളില്‍ ലേഖകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്;

Update: 2025-06-14 06:57 GMT

കാസര്‍കോട്: ദീര്‍ഘകാലം കാസര്‍കോട്ട് പത്രപ്രവര്‍ത്തന രംഗത്തും സാംസ്‌കാരിക രംഗത്തും നിറഞ്ഞുനിന്ന കെ.എസ് ഗോപാലകൃഷ്ണന്‍(63) അന്തരിച്ചു. ശനിയാഴ്ച രാവിലെ അണിഞ്ഞ കൊടുവള്ളി മൂലയിലെ വീട്ടിലായിരുന്നു അന്ത്യം. ഉത്തരദേശം, ലേറ്റസ്റ്റ് അടക്കമുള്ള പത്രങ്ങളില്‍ ലേഖകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

യുവധാരയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോടിന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ചിരുന്ന ഗോപാലകൃഷ്ണന്‍ കാസര്‍കോട് നഗരത്തിന്റെ ചരിത്രം പലപ്പോഴും പകര്‍ന്നുനല്‍കാറുണ്ട്. ഇടത് സഹയാത്രികനായ ഇദ്ദേഹം പല ഘട്ടങ്ങളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇ.പി ജയരാജന്‍ അടക്കമുള്ള നേതാക്കളുമായി വലിയ അടുപ്പമാണ് സ്ഥാപിച്ചത്.

കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച ഒരാളാണ്. ഒരു കാലത്ത് കാസര്‍കോടിന്റെ കലാ-സാംസ്‌കാരിക മേഖലയെ നിയന്ത്രിച്ചിരുന്ന സ്‌കിന്നേഴ്സ് കാസര്‍കോടിന്റെ സ്ഥാപകരില്‍ ഒരാളാണ്. കാസര്‍കോട് തിയേട്രിക്സ് സൊസൈറ്റി നിലവില്‍ വന്നത് മുതല്‍ അതിന്റെ ഗവേണിംഗ് ബോഡി അംഗമാണ്. ഏതാനും മാസങ്ങളായി അസുഖം മൂലം ചികിത്സയിലായിരുന്നു.

അത്യാസന നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്ന ഗോപാലകൃഷ്ണനെ രണ്ട് ദിവസം മുമ്പാണ് വീട്ടിലേക്ക് മാറ്റിയത്. നേരത്തെ കാസര്‍കോട് പള്ളം റോഡിലായിരുന്നു താമസം. പരേതനായ ശിവരാമന്റെ മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: അനന്തു കൃഷ്ണന്‍, അഭിഷേക് കൃഷ്ണന്‍.

Similar News