മദ്യപാനത്തിനിടെ തര്‍ക്കം; സുരക്ഷാ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു; പ്രതിക്കായി തിരച്ചില്‍

Update: 2025-02-12 05:22 GMT

ഉപ്പളയിൽ കുത്തേറ്റു മരിച്ച സുരേഷ് കുമാർ 

കാസര്‍കോട്: ഉപ്പളയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. കൊല്ലം സ്വദേശിയും പയ്യന്നൂരില്‍ താമസിച്ചുവരുന്നതുമായ സുരേഷ് കുമാര്‍ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ഉപ്പള ടൗണില്‍വെച്ചായിരുന്നു സംഭവംനിരവധി കേസുകളില്‍ പ്രതിയായ ഉപ്പള പത്വാടിയിലെ സാവാദാണ് കുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.ചൊവ്വാഴ്ച രാത്രി 9 30 ഓടെ സവാദ് സുരേഷ് കുമാറിനെ അന്വേഷിച്ചു വരുകയും പിന്നീട് ഇവര്‍ ഒന്നിച്ചുരുന്ന് കെട്ടിടത്തിന്റെ സമീപത്ത് വെച്ച് മദ്യപ്പിക്കുകയും വാക്ക് തര്‍ക്കമുണ്ടായെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത.് പിന്നീട് നടന്ന പിടിവലിയില്‍ സവാദ്, സുരേഷിനെ കുത്തുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഉപ്പളയിലെ ഫ്‌ളാറ്റുകളില്‍ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

സംഭവത്തില്‍ സവാദിനെതിരെ മഞ്ചേശ്വരം പൊലീസ് കൊലകുറ്റത്തിന് കേസെടുത്തു. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു സവാദ്. ആംബുലന്‍സ് മോഷണത്തിനും കഞ്ചാവ് വലിച്ചതിനും അടിപിടിക്കും കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി മഞ്ചേശ്വരം പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പൊലീസ് വിവിധ സംഘങ്ങളായി പരിശോധന നടത്തുകയാണ്. കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ണാടക പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

Similar News