ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ യുവ യക്ഷഗാന കലാകാരിയും ബാസ്‌കറ്റ് ബോള്‍ താരവുമായ ചിന്മയി ഷെട്ടിയും

ടിപ്പസാന്ദ്രയില്‍ നിന്നുള്ള ഹെബ്രി കരുണാകര്‍ ഷെട്ടിയുടെയും പൂജ ഷെട്ടിയുടെയും മകളാണ് 19 കാരിയായ ചിന്മയി ഷെട്ടി;

Update: 2025-06-05 04:45 GMT

ബെംഗളൂരു: ബുധനാഴ്ച നടന്ന ആര്‍സിബി ആഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ യുവ യക്ഷഗാന കലാകാരിയും ബാസ്‌കറ്റ് ബോള്‍ താരവുമായ ചിന്മയി ഷെട്ടിയും ഉള്‍പ്പെടുന്നു. ടിപ്പസാന്ദ്രയില്‍ നിന്നുള്ള ഹെബ്രി കരുണാകര്‍ ഷെട്ടിയുടെയും പൂജ ഷെട്ടിയുടെയും മകളാണ് 19 കാരിയായ ചിന്മയി ഷെട്ടി.


ബെംഗളൂരുവിലെ കനകപുര റോഡിലുള്ള ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയിരുന്നു ചിന്മയി. 'യക്ഷതരംഗ ബെംഗളൂരു (റി)'ട്രൂപ്പിലായിരുന്നു ചിന്മയി യക്ഷഗാനം അഭ്യാസിച്ചിരുന്നത്. ചിന്മയിയുടെ മരണം സംബന്ധിച്ച് യക്ഷതരംഗ ബെംഗളൂരു (റി) ഹൃദയ സ്പര്‍ശിയായ വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

'ഇത്രയും തിളക്കമാര്‍ന്നതും ഭാവിയിലെ വാഗ്ദാനവുമായിരുന്ന ഒരു യുവ പ്രതിഭയുടെ അകാല വിയോഗം അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും യക്ഷഗാന സമൂഹത്തെയും അഗാധമായ ദുഃഖത്തിലാക്കി. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. അവരുടെ മാതാപിതാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഈ അഗാധമായ നഷ്ടം താങ്ങാന്‍ സര്‍വ്വശക്തന്‍ ശക്തി നല്‍കട്ടെ,' - എന്നായിരുന്നു വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

18 വര്‍ഷത്തിനിടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ടീമിന്റെ ആദ്യ ഐപിഎല്‍ കിരീട നേട്ടത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം നടന്ന ആഘോഷ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 47 പേര്‍ക്ക് പരിക്കേറ്റു. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ചിന്മയിയെ കൂടാതെ ബെംഗളൂരുവിലെ പൂര്‍ണ്ണപ്രജ്ഞ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിവ്യാന്‍ഷിക (14), കോലാര്‍ സ്വദേശിയും ബോഷിലെ ടെക്കിയുമായ സഹന (24), മാണ്ഡ്യയില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയര്‍ പൂര്‍ണ്ണചന്ദ്ര (34) എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ബുധനാഴ്ച വൈകുന്നേരം അടിയന്തര വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരെ ബെംഗളൂരുവിലെ വൈദേഹി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ബൗറിംഗ് ആശുപത്രി, ലേഡി കഴ് സണ്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

അതേസമയം വിധാന സൗധയുടെ പടികളില്‍ നടന്ന ഔദ്യോഗിക പരിപാടിയില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. എന്നിരുന്നാലും, അപ്രതീക്ഷിതമായി വലിയ ജനക്കൂട്ടം എത്തിയതിനാലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കും തിരക്കും അനുഭവപ്പെട്ടത്. സ്റ്റേഡിയത്തില്‍ 35,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടെങ്കിലും, രണ്ട് ലക്ഷത്തിലധികം ആളുകള്‍ വേദിക്ക് ചുറ്റും തടിച്ചുകൂടിയതാണ് ദൗര്‍ഭാഗ്യകരമായ സംഭവത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Similar News