മണ്‍സൂണ്‍ തുടങ്ങിയതോടെ തീരദേശ ബീച്ചുകള്‍ അപകട മേഖലകളായി മാറുന്നു; വിനോദസഞ്ചാരികളോട് കര്‍ശന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി ജില്ലാ ഭരണകൂടം
ട്രാസി-മറവാന്തെ ബീച്ചില്‍, കനത്ത മഴയും കടല്‍ക്ഷോഭവും കാരണം ഉദ്യോഗസ്ഥര്‍ അപകട സൂചനയായി ചുവന്ന പതാക ഉയര്‍ത്തി;
ഉഡുപ്പി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതോടെ കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന മറവാന്തെ, മാല്‍പെ തുടങ്ങിയ ജനപ്രിയ ബീച്ചുകള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളായി മാറിയതോടെ കര്‍ശന സുരക്ഷാ നടപടികളുമായി മുന്നോട്ടുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും. എന്നിരുന്നാലും, നിരവധി വിനോദസഞ്ചാരികള്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് പതിവാകുന്നു. ഇതിന്റെ ഫലമായി സ്വന്തം ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നു.
ഉഡുപ്പി ജില്ലയിലെ പ്രകൃതിരമണീയമായ ട്രാസി-മറവാന്തെ ബീച്ചില്‍, കനത്ത മഴയും കടല്‍ക്ഷോഭവും കാരണം ഉദ്യോഗസ്ഥര്‍ അപകട സൂചനയായി ചുവന്ന പതാക ഉയര്‍ത്താന്‍ നിര്‍ബന്ധിതരായി. കന്നഡയിലും ഇംഗ്ലീഷിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍, അപകട മേഖലകള്‍ അടയാളപ്പെടുത്തുന്ന ചുവന്ന റിബണുകള്‍, ടൂറിസ്റ്റ് ഗൈഡുകളുടെ വിന്യാസം എന്നിവ ഇതിനോടകം തന്നെ സന്ദര്‍ശകരെ കടലില്‍ ഇറങ്ങുന്നതിനെ വിലക്കാന്‍ നിലവിലുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് പലരും കടലില്‍ ഇറങ്ങി അപകടം ക്ഷണിച്ചുവരുത്തുന്നത്. ഇത് ഉദ്യോഗസ്ഥരെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.
'ഞങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് സന്ദര്‍ശകര്‍ വെള്ളത്തിലേക്ക് ഇറങ്ങുക മാത്രമല്ല, സെല്‍ഫിയെടുക്കാന്‍ വഴുക്കലുള്ള പാറകളില്‍ നില്‍ക്കുകയും ചെയ്യുന്നു. ഇത് ദുരന്തം ക്ഷണിച്ചുവരുത്തുന്നതാണ്' എന്ന് ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ചന്ദ്രശേഖര്‍ നായക് പറയുന്നു.
മഴക്കാലത്ത് മറവാന്തെയുടെ ആഴമേറിയ ജലാശയങ്ങള്‍ കൂടുതല്‍ അപകടം സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ടൂറിസ്റ്റ് ഗൈഡ് സിനെ വിന്യസിക്കേണ്ടതിന്റെ ആവശ്യകത ഉദ്യോഗസ്ഥര്‍ ജില്ലാ ഭരണകൂടത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി മാല്‍പെ ബീച്ചില്‍ ഉപയോഗിക്കുന്നതുപോലുള്ള കെണികള്‍ സ്ഥാപിക്കുന്നതും പരിഗണിക്കുന്നുണ്ട്. 23 സംരക്ഷണ ഭിത്തികള്‍ ഇതിനകം തന്നെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, എന്‍ഫോഴ്സ്മെന്റ് ഒരു മുന്‍ഗണനയായി തുടരുന്നു.
ആഭ്യന്തര, അന്തര്‍ദേശീയ സന്ദര്‍ശകരുടെ പ്രിയപ്പെട്ട മാല്‍പെ ബീച്ചില്‍, കടലില്‍ ഇറങ്ങുന്നതിന് അടുത്ത മൂന്ന് മാസത്തേക്ക് പൂര്‍ണ്ണമായ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഭരണകൂടം കൂടുതല്‍ കര്‍ശനമായ സമീപനം സ്വീകരിച്ചു കഴിഞ്ഞു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തീരപ്രദേശത്ത് നിന്ന് 20 അടി ഉയരത്തിലും 10 അടി ഉയരത്തിലും ഒരു കിലോമീറ്റര്‍ നീളമുള്ള മത്സ്യവല തടസമായി സ്ഥാപിച്ചിട്ടുണ്ട്, ഇത് വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നതിനെ തടയാന്‍ ഫലപ്രദമായ മാര്‍ഗമാണ്.
ചുവപ്പ് നിറത്തില്‍ പതാക ഉയര്‍ത്തിയ ബാരിക്കേഡ്, കന്നഡയിലും ഇംഗ്ലീഷിലും അപകട മേഖലകള്‍ പതിച്ചിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുന്നു. 'മഴക്കാലത്ത് ശക്തമായ തിരമാലകളും ശക്തമായ കാറ്റും കാരണം ഇത്തരം നടപടികള്‍ ആവശ്യമാണ് എന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവില്‍, ബീച്ച് അഞ്ച് ലൈഫ് ഗാര്‍ഡുകളുടെയും രണ്ട് ടൂറിസ്റ്റ് ഫ്രണ്ട്സിന്റെയും മൂന്ന് തീരദേശ പൊലീസ് ഉദ്യോഗസ്ഥരുടെയും നിരീക്ഷണത്തിലാണ്. ബീച്ച് സന്ദര്‍ശകര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും സുരക്ഷാ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ കടലില്‍ ഇറങ്ങുന്നത് തടയാന്‍ നിലവിലുള്ള സമുദ്ര സാഹചര്യങ്ങളെ ആശ്രയിച്ച് സെപ്റ്റംബര്‍ ആദ്യം വരെ വല തടസമായി നിലനില്‍ക്കും.
എല്ലാ ശ്രമങ്ങളും നടത്തിയിട്ടും, വിനോദസഞ്ചാരികളില്‍ ഒരു വിഭാഗം മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് തുടരുന്നു. സഞ്ചാരികള്‍ ഇപ്പോഴും വെള്ളത്തില്‍ ഇറങ്ങുകയും നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നു.
മുന്നറിയിപ്പുകള്‍ അവഗണിച്ച് കടലിലേക്ക് പോകാന്‍ തുനിയുന്നവര്‍ അപകടസാധ്യത തിരിച്ചറിയുന്നില്ല എന്നാണ് മാല്‍പെയില്‍ താവളമാക്കിയ ടൂറിസ്റ്റ് സുഹൃത്ത് മനോജ് പറയുന്നത്. 'സന്ദര്‍ശകരുടെ സുരക്ഷയ്ക്കായി ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ വിനോദസഞ്ചാരികള്‍ സഹകരിച്ചാല്‍ മാത്രമേ ഈ ശ്രമം വിജയിക്കൂ,' എന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
മഴക്കാല സാഹചര്യങ്ങള്‍ രൂക്ഷമാകുന്നതോടെ, ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും സന്ദര്‍ശകര്‍ക്ക് ശക്തമായ സന്ദേശം നല്‍കുന്നതില്‍ യോജിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്.