ഉഡുപ്പിയില്‍ പള്ളി പരിസരത്തെ കെട്ടിടത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ശുചിമുറിയുടെ ചുമരില്‍ രക്തക്കറകളും കാണപ്പെട്ടു.;

Update: 2025-04-15 10:20 GMT

ഉഡുപ്പി: നഗരത്തില്‍ ഒരു പള്ളി പരിസരത്തെ കെട്ടിടത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മാല്‍പെ ജംഗ്ഷന് സമീപം ജാമിയ പള്ളിയുടെ പരിസരത്തിന് അടുത്തുള്ള ഇരുനില കെട്ടിടത്തിലെ ശുചിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. ജാമിയ പള്ളിയുടെ മാനേജര്‍ സുഹൈല്‍ (27) ആണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്.

പരാതി പ്രകാരം, പള്ളി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു ഇരുനില കെട്ടിടം സമീപത്ത് സ്ഥിതി ചെയ്യുന്നുണ്ട്, അവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉപയോഗിക്കുന്നതിനായി കെട്ടിടത്തിനോട് ചേര്‍ന്ന് അടുത്തിടെ ഒരു ശുചിമുറി പണികഴിപ്പിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1:10 ഓടെ, സുഹൈല്‍ ശുചിമുറിയില്‍ കയറിയപ്പോഴാണ് അവിടെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. ശുചിമുറിയുടെ ചുമരിലും രക്തക്കറകള്‍ കാണപ്പെട്ടിരുന്നു. പ്രസവത്തിന് മുമ്പോ, പ്രസവത്തിനിടയിലോ, അല്ലെങ്കില്‍ തൊട്ടുപിന്നാലെയോ ആകാം നവജാത ശിശു മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുഞ്ഞിന്റെ ജനനം മറച്ചുവെക്കാന്‍ മൃതദേഹം ശുചിമുറിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നും പൊലീസ് സംശയിക്കുന്നു. മാല്‍പെ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റവാളികളെ തിരിച്ചറിയുന്നതിനും സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനുമായി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Similar News