മൊണ്ടേപദവ് ഉരുള്‍പൊട്ടല്‍ ദുരന്തം: മരണസംഖ്യ മൂന്നായി; മണ്ണിനടിയില്‍ കുടുങ്ങിയ കുട്ടികളും മരണത്തിന് കീഴടങ്ങി

കുട്ടികളുടെ മാതാവിനെ അബോധാവസ്ഥയില്‍ രക്ഷപ്പെടുത്തി.;

Update: 2025-05-30 11:26 GMT

മംഗലാപുരം: കനത്ത മഴയില്‍, മഞ്ഞനാടി ഗ്രാമത്തിലെ മൊണ്ടേപദവിലെ പാമ്പട ഹിത്തിലു കോടി കൊപ്പാലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അശ്വിനിയുടെ രണ്ടുകുട്ടികളും മരിച്ചു. അശ്വിനിയെ അബോധാവസ്ഥയില്‍ രക്ഷപ്പെടുത്തി. ഇവരുടെ മൂന്ന് വയസ്സുള്ള മകന്‍ ആര്യന്‍, ഒന്നര വയസ്സുള്ള മകന്‍ ആയുഷ് എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. വീട്ടുടമ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58) അപകടം നടന്ന ഉടന്‍ തന്നെ മരിച്ചിരുന്നു. കാന്തപ്പയുടെ മരുമകള്‍ അശ്വിനിയും രണ്ട് കുട്ടികളും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

ഉച്ചയോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആര്യന്റെ മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞു. പിന്നീട്, അശ്വിനിയെയും ആയുഷിനേയും പുറത്തെടുത്തെങ്കിലും ആയുഷ് മരിച്ചിരുന്നു. അശ്വിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ കാന്തപ്പ പൂജാരിയെയും മകന്‍ സീതാറാമിനെയും രാവിലെ രക്ഷപ്പെടുത്തി. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ കാന്തപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar News