മംഗളൂരുവില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിയായ യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി നിസാര പരിക്കോടെ രക്ഷപ്പെട്ടു

ആലപ്പുഴ സ്വദേശിയായ ഡോ. മുഹമ്മദ് അമല്‍ ആണ് മരിച്ചത്;

Update: 2025-06-18 07:32 GMT

മംഗളൂരു: നന്തൂരിലെ താരോട്ടോട്ടയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മലയാളിയായ യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശിയായ ഡോ. മുഹമ്മദ് അമല്‍ (29) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

അടുത്തിടെയാണ് ഫിസിയോതെറാപ്പി ബിരുദം പൂര്‍ത്തിയാക്കി ദേര്‍ലക്കട്ടെയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മുഹമ്മദ് അമല്‍ ജോലിയില്‍ പ്രവേശിച്ചത്. സംഭവസ്ഥലത്ത് വച്ചുതന്നെ അദ്ദേഹം മരിച്ചു. ഡോക്ടര്‍ ഓടിച്ചിരുന്ന കാര്‍ ശക്തമായ മഴയില്‍ റോഡില്‍ തെന്നിമാറി ഡിവൈഡറില്‍ ഇടിച്ച് രണ്ടോ മൂന്നോ തവണ മറിഞ്ഞതായാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.

കണച്ചൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയും മലയാളിയുമായ ഒരു വനിതാ സുഹൃത്തിനൊപ്പം തന്റെ സിയാസ് കാറില്‍ യാത്ര ചെയ്യുന്നതിനിടെ രാത്രി 11:45 ഓടെയാണ് അപകടം നടന്നത്. നന്തൂരില്‍ നിന്ന് പമ്പ് വെല്ലിലേക്ക് പോകുമ്പോള്‍, അമിത വേഗതയും റോഡിലെ വഴുക്കലും കാരണം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫീസിന് സമീപം വച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ വാഹനം ഡിവൈഡറില്‍ ഇടിച്ച് മെറ്റല്‍ ഗ്രില്ലുകളില്‍ ഇടിച്ചു, പലതവണ മറിഞ്ഞ് റോഡിലേക്ക് തിരികെ കയറി. അപകടത്തില്‍ അമലിന് ഗുരുതരമായി പരിക്കേറ്റു. ഓടിയെത്തിയവര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്.

അമലിനൊപ്പം സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനിക്ക് നിസാര പരിക്കുകളേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കദ്രി ട്രാഫിക് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

അപകടസമയത്ത് ഇതേ സ്ഥലത്തുകൂടി നിരവധി വാഹനങ്ങള്‍ അമിത വേഗതയില്‍ കടന്നുപോയിരുന്നു. അമിത ഭാരം കയറ്റി വന്ന ഒരു ലോറി മുന്നിലുള്ള വാഹനങ്ങള്‍ നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയും ഇതേതുടര്‍ന്ന് നന്തൂര്‍-പമ്പ് വെല്‍ പാതയില്‍ വലിയ ഗതാഗത തടസം ഉണ്ടാവുകയും ചെയ്തു.

Similar News