മൊണ്ടേപദവില്‍ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു; മൂന്ന് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു

മണ്ണിടിച്ചിലില്‍ പ്രേമ എന്ന സ്ത്രീയാണ് മരിച്ചത്;

Update: 2025-05-30 09:56 GMT

മംഗളൂരു: കനത്ത മഴയില്‍, മഞ്ഞനാടി ഗ്രാമത്തിലെ മൊണ്ടേപദവിലെ പാമ്പട ഹിത്തിലു കോടി കൊപ്പാലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുടുംബത്തിലെ മൂന്ന് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

മണ്ണിടിച്ചിലില്‍ പ്രേമ (58) എന്ന സ്ത്രീയാണ് മരിച്ചത്. ഭര്‍ത്താവ് കാന്തപ്പയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികളുടെ മകന്‍ സീതാറാം പൂജാരി അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സീതാറാമിന്റെ ഭാര്യ അശ്വിനിയും 3 ഉം 2 ഉം വയസ്സുള്ള രണ്ട് കുട്ടികളും മണ്ണിടിച്ചിലില്‍ തകര്‍ന്ന വീടിന്റെ ഒരു ഭാഗത്ത് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നാട്ടുകാര്‍ സ്ഥലത്തെത്തി ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

എന്നാല്‍ അപകടത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടസം സൃഷ്ടിച്ചു. പിന്നീട്, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ്, പൊലീസ് സംഘം എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി.

അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് അശ്വിനിയുടേയും കുട്ടികളില്‍ ഒരാളുടെയും കരച്ചില്‍ കേട്ടതായും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടുതന്നെ മണ്ണിനടിയില്‍ ഇവര്‍ ജീവനോടെയുണ്ടെന്ന ആശ്വാസത്തിലാണ് ബന്ധുക്കള്‍. എന്നാല്‍ തുടര്‍ച്ചയായ മഴ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. അവയെ എല്ലാം അതിജീവിച്ച് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

എഡിസി സന്തോഷ് കുമാര്‍, തഹസില്‍ദാര്‍ പുട്ടരാജു, ഡിസിപി സിദ്ധാര്‍ത്ഥ് ഗോയല്‍, പ്രകൃതി ദുരന്ത നിവാരണ ഓഫീസര്‍ വിജയ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗുരുദത്ത്, മഞ്ചനാടി പഞ്ചായത്ത് പ്രസിഡന്റ് സരോജിനി, നരിങ്കണ പഞ്ചായത്ത് പ്രസിഡന്റ് നവാസ് നരിങ്കണ, ഇവാന്‍ ഡിസൂസ, സതീഷ് കുമ്പള, സന്തോഷ് ബൊളിയാര്‍, രമേശ് ഷെട്ടി ബൊളിയാര്‍, എന്‍എസ് കരീം എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നുണ്ട്.

Similar News