വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം; മന്ത്രി ദിനേശ് ഗുണ്ടു റാവുവുമായി കൂടിക്കാഴ്ച നടത്തി മുസ്ലീം നേതാക്കള്‍

മംഗളൂരു പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച;

Update: 2025-05-31 09:29 GMT

മംഗളൂരു: വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവുമായി മന്ത്രിയെ കണ്ട് ജില്ലയിലെ മുസ്ലീം നേതാക്കള്‍. പൊലീസ് ഉദ്യോഗസ്ഥരുമായുള്ള പ്രധാന യോഗത്തിന് മുന്നോടിയായി, ശനിയാഴ്ച മംഗളൂരു പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ വച്ചാണ് മുസ്ലീം നേതാക്കള്‍ ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവുമായി കൂടിക്കാഴ്ച നടത്തിയത്.

സമീപകാല വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും, അതിനെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് ഉത്തരവാദികളായവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നേതാക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടത്.

മതഭേദമന്യേ വിദ്വേഷ പ്രസംഗങ്ങളിലൂടെ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന ഏതൊരാള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു മെമ്മോറാണ്ടം നേതാക്കള്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. മംഗളൂരുവില്‍ അടുത്തിടെ നടന്ന കൊലപാതകങ്ങള്‍ ഇത്തരം പ്രകോപനപരമായ പ്രസംഗങ്ങളുടെ നേരിട്ടുള്ള ഫലമാണെന്നും നേതാക്കള്‍ ആരോപിച്ചു.

പൊലീസ് കമ്മീഷണറുടെ ഓഫീസ് പരിസരത്ത് വച്ച് നേതാക്കള്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്നവര്‍ക്കെതിരായ നിയമം വേഗത്തിലും പക്ഷപാതമില്ലാതെയും നടപ്പിലാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സാമുദായിക ഐക്യം സംരക്ഷിക്കേണ്ടതുണ്ടെന്നും സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പോരാടണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Similar News