അബ്ദുള്‍ റഹീമിന്റെ കൊലപാതകം; മന്ത്രി മുന്നിലിരിക്കെ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നില്‍ രോഷാകുലനായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ കല്ലാപുവാണ് രോഷം പ്രകടിപ്പിച്ചത്.;

Update: 2025-05-31 10:05 GMT

മംഗളൂരു: പിക്കപ്പ് വാന്‍ ഡ്രൈവര്‍ അബ്ദുള്‍ റഹീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിനിടെ രോഷാകുലനായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു വേദിയിലിരിക്കെയാണ് പ്രവര്‍ത്തകന്റെ രോഷപ്രകടനം.

ദക്ഷിണ കന്നഡ ജില്ലയില്‍ നടന്ന അബ്ദുള്‍ റഹീമിന്റെ കൊലപാതകത്തിന് കാരണം സോഷ്യല്‍ മീഡിയയിലെ പ്രകോപനപരമായ അഭിപ്രായങ്ങളാണോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമാണ് രോഷത്തിന് കാരണം. കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ കല്ലാപുവാണ് രോഷം പ്രകടിപ്പിച്ചത്.

'ബാജ്പെ ചലോ' പരിപാടിക്കിടെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് റഹീമിന്റെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പൊലീസും സര്‍ക്കാരും കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേദിയില്‍ നിന്ന് ഇറങ്ങിയതിനു ശേഷവും കല്ലാപു ഇക്കാര്യത്തില്‍ തനിക്കുള്ള നിരാശ പ്രകടിപ്പിച്ചു.

ഉസ്മാന്‍ കല്ലാപുവിന്റെ വാക്കുകള്‍:

ബാജ് പെ ചലോ പരിപാടിയില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയവരെയും 'അദ്ദേഹത്തെ കൊല്ലണം' എന്നതുപോലുള്ള സിനിമാറ്റിക് ശൈലിയിലുള്ള പ്രസ്താവനകള്‍ നടത്തിയവരെയും അറസ്റ്റ് ചെയ്യുക. ആരുടേയും ജീവന്‍ നഷ്ടപ്പെടരുത് - ദക്ഷിണ കന്നഡയില്‍ സമാധാനം നിലനിര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളാണ്, ഞങ്ങളുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. പൊലീസ് വകുപ്പിന് ഉത്തരവുകള്‍ പുറപ്പെടുവിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള അധികാരം നല്‍കുക.

ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ആരും ഞങ്ങളെ പിന്തുണയ്ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല - ഞങ്ങള്‍ക്ക് നീതി മാത്രമാണ് വേണ്ടത്. ജില്ലയില്‍ ഇപ്പോള്‍ പുതിയ പൊലീസ് ഉദ്യോഗസ്ഥര്‍ ചുമതലയിലുണ്ട്, ഞങ്ങള്‍ അവരെ വിശ്വസിക്കുന്നു- എന്നും ഉസ്മാന്‍ കല്ലാപു പറഞ്ഞു.

Similar News