വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു; കുന്ദാപൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍

ഒരു പ്രാദേശിക വാട് സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച പ്രകോപനപരമായ സന്ദേശത്തിനും വീഡിയോയ്ക്കുമെതിരെയാണ് നടപടി.;

Update: 2025-06-01 13:19 GMT

കുന്ദാപൂര്‍: വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് കുന്ദാപൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കോട്ട പൊലീസിന്റേതാണ് നടപടി. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഒരു പ്രാദേശിക വാട് സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച പ്രകോപനപരമായ സന്ദേശത്തിനും വീഡിയോയ്ക്കുമെതിരെയാണ് നടപടി. ഫരംഗി പേട്ടയില്‍ നിന്നുള്ള റിയാസ് വീഡിയോയില്‍ ഉള്‍പ്പെടുന്നു. അദ്ദേഹം മുമ്പ് ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇതേതുടര്‍ന്ന് 2021 ല്‍ മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇതേ വീഡിയോ അടുത്തിടെ ഉഡുപ്പി ജില്ലാ പഞ്ചായത്ത് മുന്‍ അംഗമായ ബാരിക്കരെയിലെ രാഘവേന്ദ്ര കാഞ്ചന്‍ പോസ്റ്റ് ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രാദേശിക ഹിന്ദു യുവാക്കളെ പ്രകോപിപ്പിക്കാനും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ രാഘവേന്ദ്ര കാഞ്ചനെതിരെ കോട്ട പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 108/2025, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 196, 56 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രാഘവേന്ദ്ര കാഞ്ചനെതിരെ നിലവില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു ഇരട്ട കൊലപാതക കേസും ഉള്‍പ്പെടുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Similar News