സിനിമാ ടിക്കറ്റുകള്‍ക്ക് 2% സെസ് ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍

സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി;

Update: 2025-09-27 07:42 GMT

മംഗളൂര്‍: സിനിമാ ടിക്കറ്റുകള്‍ക്കും ടിവി സബ്സ്‌ക്രിപ്ഷനുകള്‍ക്കും 2% സെസ് ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന്റെ ഭാഗമായാണ് സെസ് ഏര്‍പ്പെടുത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം തൊഴില്‍ വകുപ്പ് പുറപ്പെടുവിച്ചു.

തൊഴില്‍ വകുപ്പ് വിജ്ഞാപനം ചെയ്ത കരട് നിയമങ്ങള്‍ അനുസരിച്ച്, സംസ്ഥാനത്തുടനീളമുള്ള സിനിമാ ടിക്കറ്റുകള്‍ക്കും ടെലിവിഷന്‍ വിനോദ ചാനലുകളുടെ സബ്സ്‌ക്രിപ്ഷന്‍ ഫീസിനും 2 ശതമാനം സെസ് ചുമത്തുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മള്‍ട്ടിപ്ലക്‌സുകള്‍ അടക്കം സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റിന് പുതിയ സെസ് ബാധകമായിരിക്കും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിനോദചാനലുകളുടെയും ആകെ വരിസംഖ്യയുടെ രണ്ടുശതമാനം സെസ് ഈടാക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. സിനിമ,സാംസ്‌കാരിക പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി കഴിഞ്ഞ വര്‍ഷം പാസാക്കിയ പുതിയ നിയമത്തിലാണ് ക്ഷേമനിധി രൂപീകരണത്തിന് വ്യവസ്ഥ ചെയ്തിരുന്നത്. നിയമനിര്‍മ്മാണം 1 മുതല്‍ 2 ശതമാനം വരെ സെസ് നല്‍കിയിരുന്നെങ്കിലും, സെപ്റ്റംബര്‍ 24 ന് വിജ്ഞാപനം ചെയ്ത കരട് നിയമങ്ങള്‍ 2 ശതമാനത്തിന്റെ ഉയര്‍ന്ന പരിധി നിരക്ക് നിശ്ചയിക്കുകയായിരുന്നു.

18 നും 60 നും ഇടയില്‍ പ്രായമുള്ള സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്, സര്‍ക്കാര്‍ നിര്‍വചിച്ചിരിക്കുന്ന വിഭാഗങ്ങളില്‍ പെടുന്ന പക്ഷം, രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതും ഈ നിയമമാണ്. നിയമപ്രകാരം, ഒരു 'സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകന്‍' എന്നതില്‍ ചലച്ചിത്ര മേഖലയില്‍ ഒരു കലാകാരനായി പ്രവര്‍ത്തിക്കുന്ന ഏതൊരാളും ഇതില്‍ ഉള്‍പ്പെടുന്നു, സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഈ നിയമം ബാധകമാണ്.

രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് മരണം അല്ലെങ്കില്‍ വൈകല്യം സംഭവിച്ചാല്‍ അപകട നഷ്ടപരിഹാരം, മെഡിക്കല്‍ റീഇംബേഴ്സ്മെന്റ്, ശവസംസ്‌കാര സഹായം, നോമിനികള്‍ക്കുള്ള സ്വാഭാവിക മരണ ആനുകൂല്യങ്ങള്‍, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, പ്രസവാനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍ തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകും.

നിലവില്‍ സിനിമ-സാംസ്‌കാരിക മേഖലയില്‍ 70,000 പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രത്യേക രജിസ്ട്രേഷന്‍ മുഖേനയാകും ക്ഷേമനിധിയില്‍ ആളുകളെ ചേര്‍ക്കുന്നത്. സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകളുടെ പരമാവധി നിരക്ക് 200 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് ഹൈക്കോടതി സ്റ്റേ ചെയ്തത്. മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി വിധി.

ഇതേത്തുടര്‍ന്ന് തിയേറ്ററുകള്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മിക്ക മള്‍ട്ടിപ്ലക്‌സുകളിലും ഏറ്റവും കുറഞ്ഞനിരക്ക് തന്നെ 200-ന് മുകളിലാണ്. സെസ് കൂടി ഏര്‍പ്പെടുത്തുമ്പോള്‍ നിരക്ക് ഇനിയും ഉയരും.

Similar News