ക്ഷേത്രത്തില്‍ മോഷണം നടക്കുന്നത് പതിവാകുന്നു; ഒടുവില്‍ വീണ്ടും മോഷ്ടിക്കാന്‍ എത്തിയപ്പോള്‍ കള്ളന്‍ കൈയ്യോടെ പിടിയില്‍

മുദ്രാടിയിലെ നട് കദുരു അഭയഹസ്‌തെ ആദിശക്തി ക്ഷേത്രത്തിലാണ് സംഭവം;

Update: 2025-06-04 05:03 GMT

ഹെബ്രി: മുദ്രാടി ഗ്രാമത്തിലെ ഒരു പ്രാദേശിക ദേവാലയത്തില്‍ മോഷണം നടക്കുന്നത് പതിവാണ്. തുടര്‍ച്ചയായ മോഷണം നാട്ടുകാരേയും ക്ഷേത്രഭാരവാഹികളേയും ഒരുപോലെ അലട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വിരുതനായ കള്ളനെ നാട്ടുകാരെല്ലാം ചേര്‍ന്ന് കയ്യോടെ പിടികൂടി.

മുദ്രാടിയിലെ നട് കദുരു അഭയഹസ്‌തെ ആദിശക്തി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. മെയ് 25 ന് രാത്രി ക്ഷേത്രത്തിലെ ഭണ്ഡാരം, കല്‍ക്കുട, കല്ലുര്‍ത്തി ദൈവങ്ങള്‍ അടങ്ങിയ ഒരു വഴിപാടുപെട്ടി എന്നിവ മോഷണം പോയിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ വീണ്ടും ക്ഷേത്രത്തില്‍ കള്ളന്‍ കയറി.

മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അതുവഴി കാറില്‍ സഞ്ചരിച്ചിരുന്ന ഒരു സംഘം മോഷ്ടാവിനെ കാണാനിടയാകുകയും അവര്‍ ക്ഷേത്രത്തില്‍ എത്തി കള്ളനെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സംഘം അടുത്തെത്തിയതോടെ കള്ളന്‍ വേഗത്തില്‍ മതില്‍ ചാടിക്കടന്ന് അവിടെ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപവാസികളെ വിവരം അറിയിക്കുകയും എല്ലാവരും ചേര്‍ന്ന് കള്ളനെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. മാത്രമല്ല, സോമേശ്വര, അഗുംബെ ചെക്ക് പോസ്റ്റുകളിലെ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

അഗുംബെയില്‍ വെച്ച് കള്ളനെ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ദാവന്‍ഗരെ ജില്ലയിലെ ഹരിഹറില്‍ നിന്നുള്ള സല്‍മാന്‍ ആണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞു. ഹെബ്രി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണ്.

മെയ് 30 ന് നടന്ന നേമ ചടങ്ങിനിടെ ക്ഷേത്രത്തിലെ പുരോഹിതനായ സുകുമാര്‍ മോഹന്‍ ദൈവങ്ങളായ കല്‍ക്കുട, കല്ലുര്‍ത്തി, കൊറഗജ്ജ എന്നിവരെ സമീപിച്ച് മോഷണത്തെക്കുറിച്ച് ഒരു ആത്മീയ പരാതി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

ഒമ്പത് ദിവസത്തിനുള്ളില്‍ കുറ്റവാളിയെ കണ്ടെത്തുമെന്ന ഉറപ്പ് ദൈവങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് ഭക്തര്‍ പറയുന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ കൊറഗജ്ജ ക്ഷേത്രത്തില്‍ വെച്ച് മോഷ്ടാവ് പിടിക്കപ്പെട്ടതോടെ ഈ പ്രവചനം സത്യമായെന്നാണ് പലരും വിശ്വസിക്കുന്നത്. മോഷ്ടാവ് പിടിയിലായത് ദൈവിക ഇടപെടലായി കാണുന്ന നാട്ടുകാര്‍ക്കിടയില്‍ ഈ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

Similar News