മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകം; മകള്‍ കൃതിയുടെ ജാമ്യാപേക്ഷ തള്ളി
കൃതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സിസിബി ശക്തമായി എതിര്‍ത്തു;
ബെംഗളൂരു: കര്‍ണാടക പൊലീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓം പ്രകാശിന്റെ മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തലയുടെ പിന്‍ഭാഗത്തും കഴുത്തിലും നട്ടെല്ലിലും 4 മുതല്‍ 5 വരെ ആഴത്തിലുള്ള മുറിവുകള്‍ ഉള്‍പ്പെടെ ശരീരത്തില്‍ കണ്ടെത്തിയത് 34 മുറിവുകള്‍.
സംസ്ഥാനത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകത്തിന്റെ അന്വേഷണം നാടകീയമായ വഴിത്തിരിവിലേക്ക് നീങ്ങിയതോടെ, ഭാര്യ പല്ലവിക്കും മകള്‍ കൃതിക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി). നിലവില്‍ ഇരുവരും കേസില്‍ പ്രധാന പ്രതികളാണ്.
അതിനിടെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ കൃതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സിസിബി ശക്തമായി എതിര്‍ത്തു. കൃതിക്കെതിരെയുള്ള എല്ലാം തെളിവുകളും ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കി. കൃതിയുടെ ഇടതു ചൂണ്ടുവിരലും നടുവിരലും റഫ്രിജറേറ്ററിന്റെ അടിഭാഗത്ത് ഉണ്ടെന്ന് വിരലടയാള വിദഗ്ധര്‍ സ്ഥിരീകരിച്ചു. ഇത് കേസിലെ പ്രധാന തെളിവാണ്. മുന്‍ ഡിജിപി ദീര്‍ഘകാലമായി ഗാര്‍ഹിക പീഡനത്തിന് വിധേയനായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചു.
സിസിബിയുടെ സത്യവാങ് മൂലത്തില്‍, നാല് വര്‍ഷം മുമ്പ്, പല്ലവി ഓം പ്രകാശിനെ അരക്കുന്ന കല്ല് ഉപയോഗിച്ച് ആക്രമിച്ചതായും ഇതേതുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റതായും ആരോപിച്ചു. കൊലപാതകത്തിന് പത്ത് ദിവസം മുമ്പ്, പല്ലവി ഓം പ്രകാശ് ഉറങ്ങിക്കിടന്നപ്പോള്‍ അദ്ദേഹത്തിന്റെ ചെവിയില്‍ ടോയ്ലറ്റ് ക്ലീനര്‍ ഒഴിച്ചതായും ആരോപിച്ചു.
ജീവന് ഭീഷണിയുണ്ടെന്ന് ബോധ്യമായതോടെ പ്രകാശ് സഹോദരിയുടെ വീട്ടില്‍ അഭയം തേടിയതായും എന്നാല്‍ കൃതി അദ്ദേഹത്തെ തിരികെ വരാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് വീട്ടിലെത്തിയ ഓം പ്രകാശ് രണ്ട് ദിവസത്തിന് ശേഷം ക്രൂരമായ അക്രമത്തിന് വിധേയനായി മരണത്തിന് കീഴടങ്ങിയെന്നും സിസിബി ഉദ്യോഗസ്ഥര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ ബോധ്യപ്പെടുത്തി.
മെയ് 5 ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ കൃതി വിസമ്മതിക്കുക മാത്രമല്ല, ഉദ്യോഗസ്ഥരുമായുള്ള വാക്കുതര്‍ക്കത്തിനിടെ കോടതി പുറപ്പെടുവിച്ച വാറണ്ട് കീറിക്കളഞ്ഞതായും സിസിബി വ്യക്തമാക്കി. ഗൂഢാലോചനയുടെ പൂര്‍ണ്ണ വ്യാപ്തി പുറത്തുകൊണ്ടുവരാന്‍ കൃതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലാണെന്ന് കൃതി തന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നെങ്കിലും, നിംഹാന്‍സ് നടത്തിയ രണ്ട് ദിവസത്തെ പരിശോധനയില്‍ മാനസിക വൈകല്യത്തിന്റെ തെളിവുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ കൃതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഉറപ്പിച്ചു.
സിസിബി അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ദൃശ്യങ്ങളില്‍ കൃതി വീടിന് പുറത്ത് പുസ്തകങ്ങളും പാക്കറ്റുകളും എറിയുന്നതായി കാണാം, ഇത് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണെന്ന് സിസിബി വിശ്വസിക്കുന്നു. കൃതി ഉപയോഗിച്ചിരുന്ന കുളിമുറിയിലെ വാഷ് ബേസിനു സമീപം കണ്ടെത്തിയ രക്തക്കറകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഏപ്രില്‍ 24 നും 29 നും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിട്ടും, മെയ് 3 ന് ആണ് ചോദ്യം ചെയ്യലിനായി നിര്‍ദ്ദേശിച്ചതെന്ന് ചൂണ്ടിക്കാട്ടി കൃതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായില്ല. മെയ് 5 ന് നല്‍കിയ അന്തിമ സമന്‍സും അവര്‍ അവഗണിച്ചുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
കൃതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഓം പ്രകാശും മകനും തമ്മിലുള്ള സംഭാഷണങ്ങളും പുറത്തുവന്നു. നേരത്തെ സ്വത്ത് തര്‍ക്കം സംബന്ധിച്ച് ഒരു പരാതി ഇവര്‍ സ്റ്റേഷനില്‍ നല്‍കിയിരുന്നു. കുറ്റകൃത്യം നടന്ന രാത്രി, ഏപ്രില്‍ 20 ന് കൃതിയും പല്ലവിയും പ്രകാശിന്റെ വസതിയില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകളും ഫോണില്‍ നിന്നും കണ്ടെടുത്തു.
ഒടുവില്‍ കേസ് വിശദാംശങ്ങളും ഇരുവശത്തുനിന്നുമുള്ള വാദങ്ങളും പരിശോധിച്ച ശേഷം, 53-ാമത് അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി അനിത ജി കൃതിയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.