പിക്കപ്പ് ഡ്രൈവര്‍ അബ്ദുള്‍ റഹീമിന്റെ കൊലപാതകം; 15 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.;

Update: 2025-05-28 04:24 GMT

ബണ്ട്വാള്‍: കോല്‍ത്തമജലു ജുമ മസ്ജിദ് സെക്രട്ടറിയും പിക്കപ്പ് വാന്‍ ഡ്രൈവറുമായ അബ്ദുള്‍ റഹീമിന്റെ (32) കൊലപാതകത്തിലും കലന്ദര്‍ ഷാഫിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും 15 പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രദേശവാസികളായ ദീപക്, സുമിത് ആചാര്യ എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

അബ്ദുള്‍ റഹീമിനും കലന്ദര്‍ ഷാഫിക്കും ദീപക്, സുമിത് എന്നിവരെ നേരിട്ട് പരിചയമുണ്ട്. ഇവര്‍ കൊലപാതകത്തില്‍ പങ്കാളികളാണെന്ന് പരാതിയില്‍ പറയുന്നു. സംഭവ ദിവസം, റഹീമും ഷാഫിയും ഒരു നദിയില്‍ നിന്ന് പിക്കപ്പ് ട്രക്കില്‍ മണല്‍ കയറ്റി കുര്യാല്‍ ഗ്രാമത്തിലെ ഇറ കോടിയിലുള്ള രാജീവി എന്നയാളുടെ വീട്ടിലേക്ക് മണല്‍ എത്തിച്ചിരുന്നു. ഇതിനിടെ ദീപക്കും, സുമിത്തും മറ്റ് 15 പേരടങ്ങുന്ന സംഘവും ചേര്‍ന്ന് ഇവരെ പ്രകോപനമൊന്നുമില്ലാതെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.

അക്രമികള്‍ അബ്ദുള്‍ റഹീമിനെ ഡ്രൈവര്‍ സീറ്റില്‍ നിന്ന് വലിച്ചിഴച്ച് വാളുകള്‍, കത്തികള്‍, ഇരുമ്പ് വടികള്‍ എന്നിവ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കലന്ദര്‍ ഷാഫി ഇടപെടാന്‍ ശ്രമിച്ചപ്പോള്‍, നെഞ്ചിലും പുറകിലും കൈയിലും കുത്തുകയും വാളുകൊണ്ട് വെട്ടുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമികള്‍ ആയുധങ്ങളുമായി ഓടി രക്ഷപ്പെട്ടു.

ഇരുവരേയും നാട്ടുകാരാണ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കലന്ദര്‍ ഷാഫിയാണ് തങ്ങളെ ആക്രമിച്ചവരില്‍ ദീപക്, സുമിത്തും ഉണ്ടെന്ന് അറിയിച്ചത്. ഇക്കാര്യം നാട്ടുകാരനായ മുഹമ്മദ് നിസാര്‍ ആണ് പൊലീസിനെ അറിയിച്ചത്. പരിക്കേറ്റ ഷാഫി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

മരിച്ച അബ്ദുള്‍ റഹീം, കോല്‍ത്തമജലു ജുമ മസ്ജിദിന്റെ സെക്രട്ടറി എന്ന നിലയില്‍ സമൂഹത്തില്‍ അറിയപ്പെടുന്നയാളായിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന കലന്ദര്‍ ഷാഫിക്കും നാട്ടുകാര്‍ക്കിടയില്‍ നല്ല മതിപ്പ് ഉണ്ടായിരുന്നു. വര്‍ഗീയ വിദ്വേഷമോ മറ്റ് ഉദ്ദേശ്യങ്ങളോ മൂലമാകാം അക്രമികള്‍ കുറ്റകൃത്യം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

Similar News