ബണ്ട്വാളില്‍ ഡെങ്കിപ്പനി ബാധിച്ച് 17 കാരന്‍ മരിച്ചു

കിന്നിബെട്ടിയിലെ ഗോപാല്‍ ഗൗഡയുടെ മകന്‍ ഹിതേഷ് ആണ് മരിച്ചത്;

Update: 2025-05-31 10:32 GMT

ബണ്ട്വാള്‍: ഡെങ്കിപ്പനി ബാധിച്ച് 17 കാരന്‍ മരിച്ചു. അംതാഡി ഗ്രാമത്തിലെ കിന്നിബെട്ടിയിലെ ഗോപാല്‍ ഗൗഡയുടെ മകന്‍ ഹിതേഷ് ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. ഏതാനും ദിവസങ്ങളായി കടുത്ത പനി ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈദ്യസഹായം ലഭിച്ചിട്ടും നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഹിതേഷിന്റെ മരണം ആരോഗ്യ പ്രവര്‍ത്തകരിലും പ്രദേശവാസികളിലും കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

പ്ലേറ്റ് ലെറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് മരണത്തിന് കാരണമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഔദ്യോഗിക മെഡിക്കല്‍ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേ ഉള്ളൂ. പ്രാഥമിക റിപ്പോര്‍ട്ടില്‍ മരണ കാരണം ഡെങ്കിപ്പനിയാണെന്നാണ് സൂചിപ്പിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന്, ആരോഗ്യ പ്രവര്‍ത്തകര്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും മുന്‍കരുതല്‍ എടുക്കാനും നിര്‍ദേശിച്ചു. 'കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍, പ്രത്യേകിച്ച് വീടുകള്‍ക്ക് ചുറ്റുമുള്ള കെട്ടിക്കിടക്കുന്ന വെള്ളം ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്,' എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.

പെട്ടെന്നുള്ള കടുത്ത പനി, കഠിനമായ തലവേദന, സന്ധി വേദന, തടിപ്പുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ സമീപത്തെ ആശുപത്രിയിലെത്തി ചികിത്സ തേടാന്‍ പ്രദേശവാസികളോട് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു. ഗുരുതരമായ സങ്കീര്‍ണതകള്‍ തടയുന്നതിന് നേരത്തെയുള്ള കണ്ടെത്തലും സമയബന്ധിതമായ ചികിത്സയും അനിവാര്യമാണെന്ന് ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു.

ഡെങ്കിപ്പനി കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, രോഗവ്യാപനം നിയന്ത്രിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫോഗിംഗ് ഡ്രൈവുകളും പൊതുജന അവബോധ കാമ്പെയ്നുകളും ശക്തമാക്കിയിട്ടുണ്ട്.

Similar News