വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസുകാരെ അക്രമിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന സി.പി.ഐ സര്‍വീസ് സംഘടനാ നേതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പൊലീസുകാര്‍ സമൂഹത്തിന്റെ കാവല്‍ക്കാരാണെന്നും അവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ആശാവഹമല്ലെന്നും കോടതി;

Update: 2025-04-29 04:51 GMT

കാഞ്ഞങ്ങാട്: വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാരെ അക്രമിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന സി.പി.ഐ സര്‍വീസ് സംഘടനാ നേതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സി.പി.ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ മഞ്ചേശ്വരം മേഖലാ സെക്രട്ടറിയും മൃഗാസ്പത്രി ജീവനക്കാരനുമായ കാഞ്ഞങ്ങാട് ആലയിലെ മോഹന്‍ കുമാറിന്റെ ജാമ്യാപേക്ഷയാണ് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയത്.

ഒരാഴ്ച മുമ്പാണ് ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് നേരെ അക്രമം നടന്നത്. മോഹന്‍ കുമാര്‍ ഓടിച്ചുവരികയായിരുന്ന സ്‌കൂട്ടറിന് പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പിന്നാലെ ജീപ്പിലെത്തിയ പൊലീസുകാര്‍ മോഹന്‍ കുമാറിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് അക്രമമുണ്ടായത്. ജില്ലാ ആസ്പത്രിയിലേക്ക് വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പില്‍ വെച്ച് ജൂനിയര്‍ എസ്.ഐ കെ.ടി ജിതിന്റെ കയ്യൊടിക്കുകയും എസ്.ഐ വി മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജിത് എന്നിവരെ അക്രമിക്കുകയും ചെയ്തു.

സംഭവത്തില്‍ പൊലീസിനെ അക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് മോഹന്‍ കുമാറിനെതിരെ കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തതോടെ ജില്ലാ ജയിലിലടക്കുകയായിരുന്നു. പൊലീസുകാര്‍ സമൂഹത്തിന്റെ കാവല്‍ക്കാരാണെന്നും സമീപകാലത്ത് തുടര്‍ച്ചയായി അവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ആശാവഹമല്ലെന്നും സര്‍ക്കാര്‍ ജീവനക്കാരന്‍ ഒരു കാരണവശാലും ഇത്തരം കേസുകളില്‍ പെട്ടുകൂടെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. മോഹന്‍കുമാറിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് മൃഗസംരക്ഷണവകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

Similar News