കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ സുരക്ഷാ പരിശോധന നടത്തും

എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിന് കത്തയച്ചു;

By :  Sub Editor
Update: 2025-05-28 10:50 GMT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ സുരക്ഷ പരിശോധിക്കുന്നു. എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് അധികൃതരാണ് പരിശോധിക്കുന്നത്. ഇതിനായി കോളേജ് അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് സെക്രട്ടറിയുടെ ചുമതലയുള്ള എഞ്ചിനീയര്‍ കെ.വി ചന്ദ്രന്‍ പറഞ്ഞു. അടുത്തു തന്നെ പരിശോധനയ്‌ക്കെത്തും. കെട്ടിടത്തിന്റെ പൂര്‍ണ്ണ സുരക്ഷാ പരിശോധനയാണ് നടക്കുക. 1983-84 കാലഘട്ടത്തിലാണ് പഴയ ബസ്സ്റ്റാന്റ് മാറ്റി ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിച്ചത്. അടുത്ത കാലത്തായി കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്നു വീണിരുന്നു. യാത്രക്കാര്‍ കാത്തുനില്‍ക്കുന്ന ഭാഗത്തെ മേല്‍ക്കൂരയില്‍ നിന്ന് സിമന്റ് പാളികള്‍ അടര്‍ന്നുവീണ് പലര്‍ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ഷോവാളിലും നേരിയ പൊട്ടല്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇത് കെട്ടിടത്തിന് ഭീഷണിയൊന്നുമല്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. എല്‍.ബി.എസ് കോളേജ് ടീമിന്റെ സുരക്ഷാ പരിശോധനാ ഫലം വന്നതിന് ശേഷം കെട്ടിടത്തിന്റെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. കെട്ടിടത്തില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടികജാതി വര്‍ഗ ക്ഷേമ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ്, ഖാദി സ്ഥാപനങ്ങള്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം, നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ കെട്ടിടത്തിന് സുരക്ഷാഭീഷണിയൊന്നുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Similar News