'ജൊതെഗിറുവനു ചന്തിര' ഇന്ന് കാസര്‍കോട്ട് അരങ്ങിലെത്തുമ്പോള്‍...

Update: 2025-05-23 10:18 GMT

ഈ നാടകം കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റി കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ ഇന്ന് കാസര്‍കോട്ട് അവതരിപ്പിക്കുന്നുണ്ട്. വൈകിട്ട് 6 മണിക്ക് വിദ്യാനഗറില്‍ കലക്‌ട്രേറ്റിന് എതിര്‍വശമുള്ള ചിന്മയ തേജസ് ഹാളിലാണ് നാടകം അരങ്ങേറുക.

1981 കാലത്ത് 'പുരപ്പുറത്തെ സംഗീതക്കാരന്‍' (Fiddler on the Roof) എന്ന പേരില്‍ ഒരു ചലച്ചിത്രം പുറത്തുവരികയുണ്ടായി. ഉക്രെയിനിലെ ഒരു കഥയെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രമാണ് ഇത്. സാര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ന്യൂനപക്ഷമായ ജൂതമതക്കാര്‍ അനുഭവിച്ച കഷ്ടപ്പാടുകളും സ്വത്വപ്രതിസന്ധിയുമാണ് ഈ കഥയുടെ വിഷയം. 1964-ല്‍ ബ്രോഡ്വേയില്‍ പ്രദര്‍ശിപ്പിച്ച സ്റ്റെയ്ന്‍, ജെറി ബോക്ക്, ഷെല്‍ഡണ്‍ ഹാര്‍നിക്ക് എന്നിവരുടെ സംഗീത നാടകത്തെ അടിസ്ഥാനമാക്കി ജോസഫ് സ്റ്റെയ്ന്‍ എഴുതിയ തിരക്കഥയില്‍ നിന്ന് നോര്‍മന്‍ ജൂവിസണ്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് 'ഫിഡ്ലര്‍ ഓണ്‍ ദി റൂഫ്'. ഇരുപതാം നൂറ്റാണ്ടിലെ സാറിസ്റ്റ് റഷ്യയിലെ ടെവി എന്ന പാവപ്പെട്ട ജൂതമതക്കാരനായ പാല്‍ക്കാരനെ കേന്ദ്രീകരിച്ചാണ് സിനിമ. തന്റെ വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയില്‍ അഞ്ച് പെണ്‍മക്കളെ വിവാഹം കഴിപ്പിക്കുക എന്ന വെല്ലുവിളിയെ അയാള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നതാണ് പ്രാഥമികതലത്തില്‍ ചലച്ചിത്രത്തിന്റെ വിഷയം.

പ്രമുഖ കവിയും ഗദ്യകാരനുമായ ജയന്ത് കായ്കിനി ഇത് ഒരു സ്വതന്ത്ര ഇന്ത്യന്‍ പാഠമായി, നാടകരൂപത്തില്‍ അനുരൂപീകരണം(adaptation)നടത്തി. പേര്: 'ജൊതെഗിറുവനു ചന്തിര'.

ബംഗളുരുവിലെ നാടകസംഘമായ 'രംഗശങ്കര'യ്ക്ക് വേണ്ടി പ്രമുഖ നാടക പ്രവര്‍ത്തകനും ഹൊഗ്ഗഡുവിലെ 'നീനാസ'ത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഹുളിഗപ്പ കട്ടിമണിയാണ് ഇത് സംവിധാനം ചെയ്തത്. ഒപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. എന്‍. മംഗളയാണ് പ്രധാന സ്ത്രീകഥാപാത്രമായി അരങ്ങിലെത്തിയത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ അധികാരികള്‍ ചവിട്ടിമെതിക്കുന്നതെങ്ങനെ എന്ന സാര്‍വ്വകാലികവിഷയമാണ്, ഒരര്‍ത്ഥത്തില്‍ 'ജൊതെഗിറുവനു ചന്തിര' അവതരിപ്പിക്കുന്നത്. 1947ലെ വിഭജനകാലത്തെ ഇന്ത്യയാണ് നാടകത്തിലെ ചരിത്രസ്ഥലം. അതുവരെ ഇന്ത്യക്കാരായി ജീവിച്ചു പോന്ന ജനങ്ങളില്‍ ഒരു വിഭാഗത്തെ അന്യരും അപരിചിതരുമായി കാണുകയും അവര്‍ക്ക് പോയി താമസിക്കാന്‍ മറ്റൊരു ദേശമുണ്ടല്ലോ എന്ന ക്രൂരമായ ചിന്ത ശക്തിപ്പെടുകയും ചെയ്യുന്ന കാലത്തെ നാടകം സംഘര്‍ഷവേദിയായി അവതരിപ്പിക്കുന്നു.


ബാദെ മിയന്‍ എന്ന അപ്പക്കച്ചവടക്കാരനാണ് പ്രധാന കഥാപാത്രം. തന്റെ പെണ്‍മക്കളുടെ വിവാഹം നടത്തലാണ് അയാളുടെ പ്രധാന വിഷയം. മിയന്‍ ഒരു ഘട്ടത്തില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ടെന്ന് അറിയിക്കുന്നു. സൈറ എന്നാണ് മിയന്റെ ഇളയ മകളുടെ പേര്. സൈറ ഒരു മതേതര വിവാഹം തിരഞ്ഞെടുക്കുന്നു. ഇത്രയുമായപ്പോള്‍ വിഭജനത്തിന്റെ തീരുമാനം നടപ്പിലാവുകയും മിയന് ജനിച്ചു, ജീവിച്ചു പോന്ന നാട് വിട്ട് പരിചയമില്ലാത്ത വിദൂരദേശത്തേക്ക് പോകേണ്ടിവരുന്നു. എന്നാല്‍ ആ സാധാരണക്കാരന്‍ സൈറായുടെ ഇഷ്ടത്തെയും തീരുമാനത്തെയും പിന്തുണക്കുന്നതായി അറിയാന്‍ കാണികള്‍ക്ക് അവസരമുണ്ടാകുന്നുണ്ട്.

ഈ നാടകം കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റി കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ ഇന്ന് കാസര്‍കോട്ട് അവതരിപ്പിക്കുന്നുണ്ട്. വൈകിട്ട് 6 മണിക്ക് വിദ്യാനഗറില്‍ കലക്‌ട്രേറ്റിന് എതിര്‍വശമുള്ള ചിന്മയ തേജസ് ഹാളിലാണ് നാടകം അരങ്ങേറുക. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം വൈകിട്ട് 5.30ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നിര്‍വ്വഹിക്കും. ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് സന്തോഷ് കീഴാറ്റൂറിന്റെ 'പെണ്‍ നടന്‍' എന്ന നാടകവും അരങ്ങിലെത്തുന്നുണ്ട്.

Similar News