പതിനഞ്ചല്ല, പതിറ്റാണ്ടുകളെത്ര കഴിഞ്ഞു പോയാലും അഹ്മദ് മാഷിനെ മറക്കാന്‍ കാസര്‍കോടിന് ആവില്ല. ഈ മണ്ണിന് വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, ഉത്തരകേരളത്തിലെ അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് കെ.എം. അഹ്മദ് എന്ന ആമദ് മാഷ്.
അഹ്മദ് മാഷില്ലാത്ത 15 വര്‍ഷത്തെ എങ്ങനെ അളക്കണംഎന്നറിയില്ല. ചിലപ്പോളതിന് 15 ദിവസത്തെ ദൈര്‍ഘ്യമാണ്. ചിലപ്പോള്‍ 150 വര്‍ഷത്തെയും. ആ തണലില്ലാത്ത ഓരോ ദിനങ്ങളിലും ഞങ്ങള്‍ അനുഭവിച്ചത് കൊടുംവേനലാണ്. കാല്‍ നൂറ്റാണ്ടിലേറെക്കാലം പൊന്നുപോലെ പരിപാലിച്ച ഒരു പത്രം ഞങ്ങളുടെ കൈകളിലേല്‍പ്പിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ മാഷ് പെട്ടന്നങ്ങ് കടന്നുപോയപ്പോള്‍ അനാഥത്വത്തിന്റെ ചെറിയ നോവൊന്നുമല്ല ഞങ്ങളനുഭവിച്ചത്. ഭയവും ഏറെയുണ്ടായിരുന്നു. താന്‍ വിത്തിട്ട് മുളപ്പിച്ച് ശ്രദ്ധയോടെ വളര്‍ത്തിയെടുത്ത ഒരു പത്രത്തെയാണ് ഞങ്ങളെ ഏല്‍പ്പിച്ച് അഹ്മദ് മാഷ് പോയത്. മാഷിന്റെ സ്‌നേഹവും ലാളനയും കരുതലും ഏറ്റു വളര്‍ന്ന ഒരു പത്രമെന്ന നിലയില്‍ മിടുക്കുള്ള യുവാവായി വളര്‍ന്നിരുന്നു. ഒരു പത്രത്തെ എങ്ങനെ വളര്‍ത്തണമെന്ന് മാഷോളം നന്നായി മറ്റാര്‍ക്കാണ് അറിയുക. 28ന്റെ യുവത്വത്തിലെത്തിയപ്പോഴാണ് ഉത്തരദേശത്തെ ഞങ്ങളിലേല്‍പ്പിച്ച് മാഷ് യാത്രയായത്. അധികമൊന്നും കാലം കടന്നുപോവേണ്ടി വന്നില്ല. പഴികള്‍ ഞങ്ങളുടെ കാതുകളില്‍ നേരിട്ടു പതിക്കാന്‍ തുടങ്ങി. 'മാഷുണ്ടായിരുന്ന കാലത്തെ പത്രമല്ലല്ലോ ഇത്, ആ മേന്മ ഇപ്പോഴില്ലല്ലോ' എന്നൊക്കെ ഞങ്ങള്‍ കേട്ടുതുടങ്ങി. മാഷിന്റെ കയ്യില്‍ ഭദ്രമായിരുന്ന കാലത്തെ പോലെ ഒരു പത്രത്തെ നോക്കി നടത്താന്‍ അത്രയും പ്രാപ്തി ഞങ്ങള്‍ക്കില്ലല്ലോ എന്നു പറഞ്ഞ് അവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. അല്ലെങ്കിലും മാഷിന്റെ കരസ്പര്‍ശം ഏല്‍ക്കാത്ത, മാഷിന്റെ എഡിറ്റോറിയല്‍ ഇല്ലാത്ത ഒരു പത്രം എങ്ങനെ മികച്ചതാകും. ഇങ്ങനെ ആശങ്കകളും ആവലാതികളുമൊക്കെ നിറഞ്ഞ 15 വര്‍ഷങ്ങള്‍... ഇവിടെയെവിടെയോ മാഷ് ഉണ്ടെന്ന തോന്നലാണ് ഞങ്ങളുടെ ധൈര്യം. കറുത്ത കാന്‍വാസ് ഷൂ ധരിച്ച്, ഉത്തരദേശത്തിന്റെ പടികള്‍ കയറി മാഷ് ഇടയ്ക്കിടെ കടന്നു വരുന്നുണ്ടെന്ന തോന്നലാണ് ഞങ്ങളുടെ ശക്തി. മാഷില്ല എന്ന് ചിന്തിച്ചാല്‍ അറിയാതെ വഴി തെറ്റിപ്പോവും. ഉത്തരദേശം ഓഫീസിലേക്ക് കയറി വരുമ്പോള്‍ മുന്നില്‍ മാഷിന്റെ ഒരു ഫോട്ടോ കാണാം. ആ ഫോട്ടോയില്‍ നോക്കിയാണ് ഞങ്ങള്‍ എന്നും ഓഫീസിലേക്ക് കാലെടുത്തു വെക്കുക. അതൊരു ധൈര്യമാണ്; ആവേശവും. അഹ്മദ് മാഷെ ഇപ്പോഴും ഹൃദയപൂര്‍വ്വം സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ ചുറ്റുമുള്ളത് ഞങ്ങള്‍ക്ക് മറ്റൊരു ധൈര്യമാണ്. അവര്‍ ഉത്തരദേശത്തിന് നല്‍കുന്ന പിന്തുണയും സ്‌നേഹവും മുന്നോട്ട് പോകാന്‍ ഞങ്ങളെ ആവേശംകൊള്ളിക്കുന്നു.
പതിനഞ്ചല്ല, പതിറ്റാണ്ടുകളെത്ര കഴിഞ്ഞു പോയാലും അഹ്മദ് മാഷിനെ മറക്കാന്‍ കാസര്‍കോടിന് ആവില്ല. ഈ മണ്ണിന് വേണ്ടി സമര്‍പ്പിച്ച ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത ഉത്തരകേരളത്തിലെ അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് കെ.എം. അഹ്മദ് എന്ന ആമദ് മാഷ്.
കേയെം എന്ന് കേള്‍ക്കുമ്പോഴേ ഉത്തരദേശത്തുകാരുടെ മനസില്‍ ആ മുഖം തെളിയും. സ്നേഹത്തിന് പകരം സ്നേഹം മാത്രം നല്‍കിയ അഹ്മദ് മാഷ്, മാധ്യമരംഗത്ത് ഏറെ ശോഭിച്ച പത്രപ്രവര്‍ത്തകനും ഒരുപാട് വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച എഴുത്തുകാരനും നാവിന്‍തുമ്പത്ത് എല്ലായ്പ്പോഴും മധുരം നിറച്ചുവെച്ച പ്രഭാഷകനുമായിരുന്നു അദ്ദേഹം. കവി ടി. ഉബൈദ് പകര്‍ന്ന് നല്‍കിയ അക്ഷര വെളിച്ചത്തിന്റെ ബലത്തില്‍ നാടിന് ചൂട്ടായി നിന്ന അഹ്മദ് മാഷ് അധ്യാപക വൃത്തിയില്‍ നിന്നാണ് പത്രപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. നാല് പതിറ്റാണ്ട് കാലം മാധ്യമ രംഗത്ത് പ്രശോഭിച്ച അദ്ദേഹത്തെ കാസര്‍കോട്ടെ മാധ്യമ വിദ്യാര്‍ത്ഥികള്‍ ഒരു സര്‍വ്വകലാശാലയായാണ് കണ്ടിരുന്നത്. കഴിവും ദിശാബോധവുമുള്ള കെ.എം. അഹ്മദിന്റെ വാര്‍ത്തകള്‍ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നുവെന്ന് പറയാത്ത വായനക്കാരില്ല. ഒരു വാക്ക് പോലും മുറിച്ചുകളയേണ്ട ആവശ്യം ഇല്ലാത്ത മികച്ച എഴുത്തായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാര്‍ത്തകളും.
'മാതൃഭൂമി' യുടെ കാസര്‍കോട്ടെ ആദ്യത്തെ സ്റ്റാഫ് ലേഖകനായിരുന്നു അദ്ദേഹം. അതിന് മുമ്പ് 15 വര്‍ഷത്തിലധികം പാര്‍ട്ട്ടൈം ലേഖകനായിരുന്നു. മാതൃഭൂമിയുടെ ചീഫ് കറസ്പോണ്ടന്റായി 2010 ജനുവരിയിലാണ് അഹ്മദ് മാഷ് വിരമിച്ചത്. മൊത്തം 42 വര്‍ഷക്കാലം അദ്ദേഹം പത്രപ്രവര്‍ത്തന രംഗത്ത് സേവനം അനുഷ്ടിച്ചു. പ്രമാദമായ നിരവധി സംഭവങ്ങള്‍ മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്താണ് അഹ്മദ് മാഷ് പത്രലോകത്ത് ശ്രദ്ധേയനാവുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, ഗോവ തിരഞ്ഞെടുപ്പുകള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്ദിരാഗാന്ധി മത്സരിച്ച വാശിയേറിയ ചിക്കമഗളൂര്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തതും അദ്ദേഹം തന്നെ. ഒരു വാര്‍ത്താ ലേഖകന്‍ എന്ന നിലയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്ന കെ.എം. അഹ്മദാണ്, കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ചന്ദ്രന്റെ അറസ്റ്റ് വാര്‍ത്ത ആദ്യമായി വായനക്കാരില്‍ എത്തിച്ചത്. കാസര്‍കോട്ടെ കള്ളക്കടത്ത് വേട്ടകള്‍ റിപ്പോര്‍ട്ട് ചെയ്തും ശ്രദ്ധേയനായി. ഞെട്ടിക്കുന്ന നിരവധി കള്ളക്കടത്ത്, അധോലോക കഥകളും അദ്ദേഹം പുറത്ത് കൊണ്ടുവന്നു. കാസര്‍കോട് ജില്ലക്ക് വേണ്ടിയുള്ള ആവശ്യം ഒരു ജനമുന്നേറ്റമായി ശക്തി പ്രാപിച്ചതില്‍ അഹ്മദ് മാഷിന്റെ എഴുത്തും വാക്കും വലിയ പ്രചോദനമായിട്ടുണ്ട്. അദ്ദേഹം ആരംഭിച്ച ഉത്തരദേശം ദിനപത്രം, കാസര്‍കോട് ജില്ല എന്ന വികാരം ജനങ്ങളുടെ ഹൃദയങ്ങളില്‍ കൊളുത്തുന്നതില്‍ വഹിച്ച പങ്കും ചെറുതല്ല.
ഒരു പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി സാഹിത്യ സംബന്ധിയായ നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. മാപ്പിളപ്പാട്ടുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും പഠനങ്ങളും ശ്രദ്ധേയമായിരുന്നു. കാസര്‍കോടിന്റെ സാമുദായിക അസ്വസ്ഥത ഇല്ലാതാക്കുന്നതിന് വേണ്ടി അഹ്മദ് മാഷ് നിരന്തരം എഴുതി. അവയില്‍ മത മൈത്രിയുടെ മധുരം നിറഞ്ഞിരുന്നു. വാര്‍ത്തകളിലും ലേഖനങ്ങളിലും അഹ്മദ് മാഷ് സംരക്ഷിച്ചു പോന്നിരുന്ന മതേതരത്വവും വികസനോന്മുഖവുമായ കാഴ്ചപ്പാട് എടുത്ത് പറയേണ്ടതാണ്.
കാസര്‍കോട് മേഖലയുടെ അവികസിതാവസ്ഥയില്‍ മനസ് നൊന്തിരുന്ന ഒരാളെന്ന നിലയില്‍ ഇതിനെതിരെ നിരന്തരം എഴുതി. നാടിന്റെ പൊതുവായ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ ധീരനായ ഒരു യോദ്ധാവിന്റെ ശൈലിയില്‍ പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. എഴുത്തിലും വാക്കിലും മാത്രമല്ല, പ്രവര്‍ത്തിയിലും അഹ്മദ് മാഷ് തന്റെ വ്യക്തിത്വം അടയാളപ്പെടുത്തി. കാസര്‍കോട്ടെ സംഗമ ഭൂമിയുടെ സാംസ്‌കാരിക സൗന്ദര്യത്തെ കുറിച്ച് നിരന്തരം എഴുതുമ്പോള്‍ അദ്ദേഹം അനുഭവിച്ചിരുന്ന ആനന്ദം ആ രചനകളില്‍ കാണാമായിരുന്നു. മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, ടി. ഉബൈദ്, ടി.എസ്. തിരുമുമ്പ് തുടങ്ങിയ സാഹിത്യകാരന്മാരെയും എ.സി. കണ്ണന്‍ നായര്‍, കെ. മാധവന്‍, വിദ്വാന്‍ പി. കേളുനായര്‍ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെയും ഇതര ജില്ലയിലുള്ളവര്‍ക്ക് പരിചയപ്പെടുത്തിയവരില്‍ പ്രധാനിയാണ് കെ.എം. അഹ്മദ്.
അഹ്മദ് മാഷ് മുന്നിലുണ്ടെങ്കില്‍ കാസര്‍കോട്ട് നടക്കാത്തതായി ഒന്നുമില്ലാ എന്ന് തെളിയിക്കപ്പെട്ട കാലമുണ്ടായിരുന്നു. തന്റെ കഴിവുകളെല്ലാം നല്ലതിന് വേണ്ടി മാത്രം പ്രയോജനപ്പെടുത്തിയ ഒരാളായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ ഹൃദയ വികാരങ്ങളെ പേനയില്‍ മുക്കിയെടുത്ത് വായനക്കാരുടെ മുന്നിലെത്തിക്കാനും തന്റെ നാവില്‍ അലിഞ്ഞ മധുരം മാനവികതയുടെ ഉണ്മകളെ ത്രസിപ്പിക്കാനും അത് ശ്രോതാക്കളെ വിചാര വിസ്മയങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകാനും അദ്ദേഹത്തിന് കഴിഞ്ഞു.
കേരളത്തിലെയും കര്‍ണാടകയിലെയും സാഹിത്യ, സാംസ്‌കാരിക നായകന്മാരുമായി അഹ്മദ് മാഷിന് നല്ല ഹൃദയബന്ധമുണ്ടായിരുന്നു. ശിവരാമകാറന്ത്, എം.ടി. വാസുദേവന്‍നായര്‍, യു.ആര്‍. അനന്തമൂര്‍ത്തി, വൈക്കം മുഹമ്മദ് ബഷീര്‍, പി. കുഞ്ഞിരാമന്‍ നായര്‍, സുകുമാര്‍ അഴിക്കോട്, എം.എം. വിജയന്‍, കടമ്മനിട്ട തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ വടക്കോട്ടേക്ക് നോക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന ഒരു മുഖമായിരുന്നു അഹ്മദ് മാഷിന്റേത്. 1982 ല്‍ ഉത്തരദേശം പത്രത്തിന്റെ ആദ്യ രൂപത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കാന്‍ വൈക്കം മുഹമ്മദ് ബഷീറിനെ അദ്ദേഹം കാസര്‍കോട്ട് കൊണ്ടുവന്നു. എം.ടി. വാസുദേവന്‍നായരും സുകുമാര്‍ അഴിക്കോടും അടക്കമുള്ളവരെ തൊടാനുള്ള കാസര്‍കോടിന്റെ വിരലായിരുന്നു അഹ്മദ്മാഷ്.
ഒരു പ്രഭാഷകന്‍ എന്ന നിലയില്‍ അഹ്മദ് മാഷിനെ കേള്‍ക്കാന്‍ എല്ലാവരും കാത് കൂര്‍പ്പിച്ച് നിന്നിരുന്നു. ഏത് വിഷയവും അവഗാഹമായി, പൂര്‍ണ്ണ വിവരങ്ങള്‍ സഹിതം, വാക്കുകളുടെ മനോഹാരിത കൊണ്ട് അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന മിടുക്ക് ഒന്ന് വേറെ തന്നെയായിരുന്നു. മൃദുവായി തുടങ്ങി പടികള്‍ കയറിപ്പോവുന്നത് പോലെ ശ്രോദ്ധാക്കളുടെ ഹൃദയങ്ങളിലേക്ക് അദ്ദേഹത്തിന്റെ പ്രഭാഷണം പറന്ന് ചെല്ലുമായിരുന്നു. പ്രമുഖ സാഹിത്യ, സാംസ്‌കാരിക നേതാക്കള്‍ അണിനിരന്ന വേദികളില്‍ പോലും അഹ്മദ് മാഷിന്റെ പ്രഭാഷണങ്ങള്‍ക്ക് ശ്രോതാക്കള്‍ കൊതിച്ചുപോയിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലകളെ ഉണര്‍ത്താനും നയിക്കാനും എല്ലാ തിരക്കുകള്‍ക്കിടയിലും മാഷ് സമയം കണ്ടെത്തിയിരുന്നു. 11 തവണയാണ് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രസിഡണ്ട് പദവിയിലിരുന്നത്. പ്രസ്‌ക്ലബ്ബിന് മനോഹരമായ മൂന്ന് നില കെട്ടിടം സ്വന്തമാക്കിയത് അഹ്മദ് മാഷിന്റെ പ്രയത്നംകൊണ്ടാണ്. സര്‍ക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്താന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ എളുപ്പത്തില്‍ വിജയം കണ്ടു. ഗവര്‍ണര്‍മാര്‍ അപൂര്‍വ്വമായി മാത്രം എത്താറുള്ള കാസര്‍കോട്ട് പ്രസ് ക്ലബ്ബ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഗവര്‍ണറെ തന്നെ കൊണ്ട് വന്ന് നിര്‍വ്വഹിക്കാന്‍ അഹ്മദ് മാഷിന്റെ നേതൃത്വത്തിന് കഴിഞ്ഞു.
ദീര്‍ഘകാലം കാസര്‍കോട് സാഹിത്യവേദിയുടെ പ്രസിഡണ്ട് പദവിയും വഹിച്ചു. ടി. ഉബൈദ് നയിച്ച സാഹിത്യ വേദിയെ കര്‍മ്മോത്സുകമാക്കാനും കാസര്‍കോടിന് നിരവധി സാംസ്‌കാരിക പരിപാടികള്‍ സമ്മാനിക്കാനും പ്രമുഖ സാഹിത്യ സാംസ്‌കാരിക നേതാക്കളെ കാസര്‍കോട്ട് കൊണ്ട് വരാനും അദ്ദേഹത്തിന് കഴിഞ്ഞു.