തോരാമഴ: കര്‍ഷകര്‍ക്ക് പറയാനുള്ളത് തീരാദുരിതത്തിന്റെ കഥകള്‍
മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ കവുങ്ങ്, വാഴ, റബര്‍ ഉള്‍പ്പെടെയുള്ളവ നിലം പതിക്കുകയും വെള്ളം കെട്ടിനിന്ന് വിളകള്‍ നശിക്കുകയും ചെയ്തു;
ബദിയടുക്ക: ദിവസങ്ങളോളം നിര്‍ത്താതെ പെയ്യുന്ന മഴ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവെച്ചത്. കടുത്ത ചൂടിന് ആശ്വാസമായെത്തിയ വേനല്‍മഴ ജലസേചനം നടത്താന്‍ ബുദ്ധിമുട്ടിയിരുന്ന കര്‍ഷകര്‍ക്ക് അശ്വാസമായിരുന്നു. എന്നാല്‍ കാലവര്‍ഷം നേരത്തെ എത്തിയതും കാറ്റും പറമ്പില്‍ വെള്ളം കയറലും കൂടി ആയപ്പോള്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകരുകയായിരുന്നു.
മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ കവുങ്ങ്, വാഴ, റബര്‍ ഉള്‍പ്പെടെയുള്ളവ നിലം പതിക്കുകയും വെള്ളം കെട്ടിനിന്ന് വിളകള്‍ നശിക്കുകയും ചെയ്തതോടെ കര്‍ഷകര്‍ക്ക് നഷ്ടകണക്കുകള്‍ മാത്രമാണ് പറയാനുള്ളത്. മലയോര മേഖലയില്‍ മാത്രം ആയിരത്തിലധികം കവുങ്ങുകള്‍ കാറ്റില്‍ ഒടിഞ്ഞു വീണിരുന്നു. അതിനു പുറമെ കവുങ്ങില്‍ പൂക്കുലകള്‍ വിരിയുന്ന സമയമാണിത്. ആ സമയത്ത് ശക്തമായ മഴ തുടങ്ങിയതോടെ മഹാളി രോഗം കൃഷിയെ വലിയ തോതില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് കവുങ്ങ് കര്‍ഷകര്‍.
മഴയില്‍ വാഴക്കര്‍ഷകര്‍ക്കും വലിയ നഷ്ടമാണ് സംഭവിച്ചത്. അതിശക്തമായ കാറ്റിലും മഴയിലും കൃഷിയിറക്കിയ വാഴകള്‍ പൂര്‍ണമായി ഒടിഞ്ഞു വീണു. മഴയില്‍ വാഴയുടെ പകുതിയോളം വെള്ളം കയറിയതിനാല്‍ പലതിന്റെയും തണ്ട് ചീഞ്ഞ് കുലകള്‍ ഒടിഞ്ഞുവീഴാന്‍ തുടങ്ങി. കടുത്ത വേനലില്‍ വെള്ളം ഒഴിച്ച് വളര്‍ത്തി വലുതാക്കിയ വാഴകളാണ് മഴയില്‍ ഒടിഞ്ഞ് വീണത്.
മഴയില്‍ വയലില്‍ വെള്ളം കെട്ടി നിന്നതോടെ നെല്‍കര്‍ഷകരുടെ പ്രതീക്ഷയും നശിച്ചു. ഒന്നാംവിളയ്ക്ക് വേണ്ടി ഞാറ് പറിച്ച് നടാന്‍ 15 ദിവസം മുമ്പാണ് നെല്‍കര്‍ഷകര്‍ വിത്തിട്ടത്. വിത്തിട്ട് 25 ദിവസം കഴിഞ്ഞാണ് ഞാറ് പറിച്ച് നടേണ്ടത്. ഞാറ് മൂപ്പെത്തുമ്പോഴേക്കും വയലില്‍ വെള്ളം കെട്ടിനിന്ന് വിത്ത് ചീഞ്ഞുപോയി. ഇനി വിത്തിട്ട് മുളച്ച് വരുമ്പോഴേക്കും കാലവര്‍ഷം കനക്കുകയും വീണ്ടും വെള്ളപ്പൊക്കവും വന്നാല്‍ കൃഷിയെടുക്കാന്‍ പറ്റാത്ത അവസ്ഥയാവും.
റബര്‍ കര്‍ഷകര്‍ക്കും വന്‍ തിരിച്ചടിയാണ് ഉണ്ടായത്. മഴ നേരത്തേ എത്തിയതോടെ മികച്ച ഉല്‍പാദനം നടത്താനുള്ള ഇടവേള ലഭിച്ചില്ലെന്ന് മാത്രമല്ല, മഴക്കാല ടാപ്പിംഗിനുള്ള ഒരുക്കങ്ങളും നടത്താനായില്ല. മേയ് പകുതിയോടെയാണ് മഴക്കാല ടാപ്പിംഗിനായി റബറിന് പ്ലാസ്റ്റിക് പൊതിയുകയോ റെയിന്‍ ഗാര്‍ഡ് ഉറപ്പിക്കുകയോ ചെയ്യുന്നത്.
മഴ പച്ചക്കറി കര്‍ഷകരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സാധാരണയായി ജൂണ്‍ ആദ്യവാരമാണ് കാലവര്‍ഷമെത്തുക. അതിന് മുന്നോടിയായെത്തുന്ന വേനല്‍മഴ കഴിയുന്നതോടെ മേല്‍മണ്ണിന്റെ കുളിര്‍മയില്‍ ഓണക്കാലത്തേക്കുള്ള പച്ചക്കറിക്കൃഷിക്ക് നിലമൊരുക്കുകയും വിത്ത് പാകുകയുമാണ് പതിവ്.
കാലവര്‍ഷമെത്തുമ്പോഴേക്കും വിത്തുമുളച്ച് മഴയെ നേരിടാനുള്ള ശേഷിയും തൈകള്‍ നേടിയിട്ടുണ്ടാകും. എന്നാല്‍, വേനല്‍മഴയ്ക്കൊപ്പം കാലവര്‍ഷവുമെത്തിയതോടെ വളര്‍ച്ച മുരടിപ്പിനൊപ്പം വിത്തുകളും നശിച്ചു. കടം വാങ്ങിയും ബാങ്കുകളില്‍ നിന്നും വായ്പ്പയെടുത്തും മറ്റുമാണ് കര്‍ഷകരിലേറെയും കൃഷി ഇറക്കിയത്.
കൃഷി ഒന്നാകെ നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. ഇതോടെ കര്‍ഷകരെല്ലാം വലിയ കടക്കെണിയിലേക്ക് നീങ്ങുകയാണ്. കര്‍ഷകരുടെ പ്രയാസം കണക്കിലെടുത്ത് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.