ഓട്ടോ ഡ്രൈവറായെത്തി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പുണ്ടരികാക്ഷ; അമ്പരന്ന് യാത്രക്കാര്‍

ആദ്യ യാത്ര മൊഗ്രാലിലേക്കായിരുന്നു;

Update: 2025-07-12 07:08 GMT

കുമ്പള: ഓട്ടോഡ്രൈവറായെത്തി യാത്രക്കാരെ അമ്പരപ്പിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍.പുണ്ടരികാക്ഷ. യാത്രക്കാര്‍ക്കും മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ഇത് വിശ്വസിക്കാന്‍ ഏറെ സമയം വേണ്ടി വന്നു. എന്തിനാണ് ഈ പണിക്ക് ഇറങ്ങിയതെന്ന യാത്രക്കാരുടെ ചോദ്യത്തിന് ജീവിക്കാനും പഠിക്കാനും വേണ്ടി ഞാന്‍ ആദ്യം ചെയ്ത തൊഴില്‍ ഇതായിരുന്നുവെന്നായിരുന്നു മറുപടി.

കുറച്ച് മാസങ്ങള്‍ കഴിഞ്ഞാല്‍ എന്നെ നിങ്ങള്‍ക്ക് അധ്യാപകനായി കാണാമെന്നും പുണ്ടരികാക്ഷന്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് ഓട്ടോയുമായി പുണ്ടരികാക്ഷന്‍ കുമ്പള ഓട്ടോ സ്റ്റാന്റില്‍ എത്തിയത്. ആദ്യ യാത്ര ഒരു സ്ത്രീയും രണ്ട് കുട്ടികളുമായി നേരെ മൊഗ്രാലിലേക്കായിരുന്നു. നൂറ് രൂപ വാടകയും വാങ്ങി മടങ്ങി. പിന്നീട് വൈകുന്നേരം വരെ ഓട്ടം ഓടിച്ചു. ആദ്യ ദിവസത്തെ കൈനീട്ടം 650 രൂപ.

ഓട്ടോ ഒരു സുഹൃത്തിന്റേതാണ്. ദിവസം ഓട്ടോക്ക് 200 രൂപ വാടക കൊടുക്കണം. 2015ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൊടിയമ്മ ഒമ്പതാം വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ചതോടെ കുമ്പള ഗ്രാമ പഞ്ചായത്ത് യു.ഡി.എഫിന്റെ പ്രസിഡണ്ടായി ചുമതലയേറ്റ് അഞ്ച് വര്‍ഷം ഭരണം കാഴ്ച വെച്ചു. ഈ കാലയളവില്‍ കിദൂരില്‍ പക്ഷി കേന്ദ്രം കൊണ്ടുവരാന്‍ സാധിച്ചു.

കുമ്പള സ്‌കൂളിന് സമീപത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് സുനാമി കെട്ടിടം പണി തീര്‍ത്തു. ഇതുപോലെ പല പദ്ധതികളും നടപ്പാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പുണ്ടരികാക്ഷ പറഞ്ഞു. കുമ്പള ബസ് സ്റ്റാന്റിന്റെ കാര്യത്തില്‍ ഇന്നും ദു:ഖിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബസ് സ്റ്റാന്റ് കോംപ്ലക്സിനും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും വേണ്ടി രേഖകള്‍ ശരിയാക്കി വരുന്നതിനിടെയാണ് കോവിഡ് വ്യാപിച്ചത്. ലോക്ക് ഡൗണ്‍ വന്നതോടെ ഇത് നടക്കാതെ പോയി.

ടി.ടി.സി വിദ്യാഭ്യാസം കാസര്‍കോട് മായിപ്പാടിയിലാണ് പൂര്‍ത്തീകരിച്ചത്. പഠിക്കുന്ന കാലത്ത് രാവിലെ വീട്ടില്‍ നിന്ന് ഓട്ടോയുമായി കുമ്പളയിലെത്തും. ഓട്ടോ കുമ്പളയില്‍ ഒരിടത്ത് നിര്‍ത്തി കോളേജിലേക്ക് പോകും. വൈകിട്ട് കോളേജ് വിട്ടതിന് ശേഷം കുമ്പള ടൗണില്‍ ഓട്ടോ ഡ്രൈവറായി രാത്രി 11 മണിവരെ ജോലിയെടുക്കും. ഈ പണം പഠിക്കാനും പുസ്തകങ്ങള്‍ വാങ്ങാനും വീട്ടുകാര്യങ്ങള്‍ക്കുമാണ് ഉപയോഗിച്ചിരുന്നത്.

പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ചില എല്‍.പി. സ്‌കൂളുകളില്‍ ദിവസക്കൂലിക്ക് അധ്യാപകനായി ജോലി നോക്കിയിരുന്നു. പി.എസ്.സി പരീക്ഷയെഴുതി ലിസ്റ്റില്‍ നാലാം സ്ഥാനത്ത് പേരുള്ളതായി അറിഞ്ഞിട്ടുണ്ട്. അടുത്തു വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് പലരും യാത്രക്കിടെ ചോദിക്കാറുണ്ട്. എനിക്ക് അധ്യപകനായി ജോലി കിട്ടിയാല്‍ അത് രാജി വെച്ച് വേണം മത്സരിക്കാനെന്നും ഇനി മത്സരിക്കാനില്ലെന്നും കുട്ടികളെ പഠിപ്പിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും അതിനായി ഞാന്‍ കാത്തിരിക്കുന്നു എന്നുമായിരുന്നു മറുപടി. കുമ്പള കിദൂര്‍ കാജൂര്‍ സ്വദേശിയാണ് പുണ്ടരികാക്ഷ. ആശാലതയാണ് ഭാര്യ. മക്കളായ അനു ലക്ഷ്മിയും ദന ലക്ഷ്മിയും വിദ്യാര്‍ത്ഥിനികളാണ്.

Similar News