സ്‌നേഹ സൗഹൃദങ്ങളാല്‍ സമ്പന്നനായ റഷീദ് ചേരങ്കൈ

By :  Sub Editor
Update: 2025-06-11 08:51 GMT

റഷീദ് ചേരങ്കൈ വിട പറഞ്ഞു. ഇന്നാലില്ലാഹി... ഉപചാര വാചകങ്ങള്‍ക്കപ്പുറം മനസ്സില്‍ ചിന്തകള്‍ ഓരോന്നായി കടന്നു വന്നു. അര നൂറ്റാണ്ടിലധികമായി തുടരുന്ന ആത്മബന്ധമായിരുന്നു പൊടുന്നനെ വേര്‍പിരിഞ്ഞത്. നാട്ടില്‍ നിന്നു കോളേജ് വിദ്യാഭ്യാസത്തിനായി കൂടുതല്‍ സൗകര്യത്തിനായി കോട്ടിക്കുളം കാപ്പിലിലെ മാതൃ തറവാട്ടില്‍ കഴിഞ്ഞ കാലം റഷീദിന്റെ സുവര്‍ണ്ണ കാലമായിരുന്നു. പണ്ഡിതരും (പ്രശസ്ത മതപണ്ഡിതനും മാപ്പിളപ്പാട്ടു രചയിതാവുമായ കോട്ടിക്കുളം മമ്മുഞ്ഞി മുസ്ല്യാര്‍ റഷീദിന്റെ വല്യുപ്പയായിരുന്നു) വിദ്യാസമ്പന്നരും നിറഞ്ഞ തറവാട്ടു വീട്ടില്‍ ആണ്‍ തരിയായി റഷീദ് മാത്രമാണ് അന്ന് നാട്ടിലുണ്ടായിരുന്നത്. അമ്മാവന്‍മാരൊക്കെ ശ്രീലങ്കയില്‍. വല്യുമ്മയുടെ വാത്സല്യം റഷീദിനെ പൊതിഞ്ഞു.

പഠനത്തിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും ശോഭിച്ചു നിന്ന റഷീദിന്റെ സൗഹൃദം പടര്‍ന്നു പന്തലിച്ചിരുന്നു. പ്രസംഗത്തിലും കലാരംഗത്തും റഷീദ്, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേതൃസ്ഥാനങ്ങള്‍ അലങ്കരിച്ചു. മുന്‍മന്ത്രി കാസര്‍കോടുകാരനായ എന്‍.കെ. ബാലകൃഷ്ണന്റെ പി.എസ്.പി. കേരള രാഷ്ട്രീയത്തില്‍ ശോഭിച്ചുനിന്ന കാലമായിരുന്നു അത്. പി.എസ്.പി. വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന നേതാവായി ചേരങ്കൈ അബ്ദുല്‍ റഷീദ് കാസര്‍ക്കോട് ഗവ. കോളേജില്‍ തന്റെ കയ്യൊപ്പു പതിപ്പിച്ചു.

കലാലയത്തിലെ പ്രമുഖ അധ്യാപകരുമായി, നല്ല ഒരു വായനക്കാരന്‍ കൂടിയായ റഷീദ് സ്‌നേഹ ബന്ധങ്ങള്‍ സ്ഥാപിച്ചു. പ്രൊഫ ശേഷാദ്രി, പ്രൊഫ അലിയാര്‍, പ്രശസ്ത നടന്‍ സുകുമാരന്‍ തുടങ്ങിയവര്‍ റഷീദിന്റെ പ്രിയപ്പെട്ട അധ്യാപകരായിരുന്നു. കോളേജ് പഠന ശേഷം റഷീദ് സ്വജീവിതം ജന്മനാടായ ചേരങ്കൈയിലേക്ക് പറിച്ചുനട്ടു. നാട്ടിലും ബോംബെയിലും വിദേശത്തുമായി റഷീദ് ജോലി ചെയ്തു.

ആദ്യമായി ഞങ്ങളുടെ നാട്ടില്‍ ബാലജനസഖ്യം റഷീദിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടു. ഉദ്ഘാടകനായി സുഹൃത്ത് ബാലകൃഷ്ണന്‍ മാങ്ങാടിനെ വിളിച്ചു കൊണ്ടുവന്നു. മറ്റു പല സാംസ്‌കാരിക സംഘടനകളുടെയും തലപ്പത്ത് റഷീദുണ്ടായിരുന്നു. അറിവിനെ ഏറെ സ്‌നേഹിച്ചിരുന്ന റഷീദ് നാട്ടില്‍ കുറച്ചു കാലം ഞാനുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ക്ലാസ്സും എടുത്തിരുന്നു. നാട്ടില്‍ ഡോക്ടറേറ്റ് നേടിയ നാസര്‍ എസ്. ചേരങ്കൈയുള്‍പ്പടെയുള്ള പുതിയ തലമുറയിലെ പലരും റഷീദിന്റെ ശിഷ്യന്മാരായിരുന്നു. റഷീദ് അവരെയൊക്കെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു.

മക്കളെ ഉന്നത വിദ്യാഭാസം നല്‍കി ജീവിതം തിരിച്ചു പിടിക്കാന്‍ റഷീദിന് തുണയും കരുത്തുമായി ഭാര്യ സഫിയ കൂടെ നിന്നു. തനിക്ക് സാധിക്കാത്തത് മക്കളിലൂടെ നേടിയ റഷീദ് അവസാനകാലം ജീവിതത്തിന്റെ സൗഭാഗ്യങ്ങള്‍ അനുഭവിച്ചു ജീവിച്ചു. എന്റെ ബന്ധുവും പ്രിയ കൂട്ടുകാരനുമായ റഷീദ് ചേരങ്കൈയുടെ പാരത്രിക ജീവിതം നാഥന്‍ ശോഭനമാക്കുമാറാകട്ടെ എന്നു കൈകളുയര്‍ത്തുന്നു.

Similar News