ഒരു മാസമായിട്ടും പ്രശാന്തിന്റെ മൃതദേഹം എത്തിയില്ല; അസഹനീയമായ കാത്തിരിപ്പില്‍ കുടുംബം

By :  Sub Editor
Update: 2025-06-17 10:14 GMT

പാലക്കുന്ന്: കപ്പലില്‍ നിന്ന് മരണപ്പെട്ട പാലക്കുന്നിനടുത്ത തിരുവക്കോളി അങ്കക്കളരി ഹൗസില്‍ പ്രശാന്തിന്റെ(39) മൃതദേഹം ഒരു മാസം പിന്നിട്ടിട്ടും നാട്ടിലെത്തിയില്ല. കമ്പനിയുടെ അറിയിപ്പ് കാത്തിരിക്കുകയാണ് കുടുംബം. വില്യംസം കമ്പനിയുടെ തൈബേക്ക് എക്‌സ്‌പ്ലോറര്‍ എന്ന എല്‍.പി.ജി കപ്പലില്‍ മോട്ടോര്‍മാനായി കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് ജോലിക്ക് കയറിയത്. ജപ്പാനില്‍ നിന്ന് യു.എസിലെ തുറമുഖം ലക്ഷ്യമാക്കി യാത്ര തിരിച്ച കപ്പലില്‍ മെയ് 14ന് രാവിലെ പ്രശാന്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്നാണ് കമ്പനി പ്രതിനിധികള്‍ വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചത്. യു.എസിലെ ഹവായി അയര്‍ലന്റിലെ ഹോണോലുലുവിലെത്തി ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റിയെന്നാണ് പിന്നീട് ലഭിച്ച വിവരം. എംബാമിംഗ് നടപടികളുടെ അനുമതിക്കായി കമ്പനി അധികൃതര്‍ വന്ന് അതിനായുള്ള പേപ്പറില്‍ ഭാര്യയുടെ ഒപ്പിട്ടു വാങ്ങിയിരുന്നു. തുടര്‍ന്ന് ഇതുവരെ ഒരു അറിയിപ്പും കിട്ടിയില്ല. കപ്പല്‍ ജീവനക്കാരനായ സഹോദരന്‍ പ്രദീപ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടപ്പോള്‍ ആസ്പത്രി നടപടികള്‍ പൂര്‍ത്തിയായെന്നും ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ഇന്ത്യന്‍ കൗണ്‍സലെറ്റ് അധികൃതര്‍ക്ക് കൈമാറുമെന്നും അവര്‍ അറിയിച്ചു. കൗണ്‍സിലേറ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മൃതശരീരം നാട്ടിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതെന്നായിരിക്കും എന്ന് പറഞ്ഞിട്ടില്ല. ഒരുമാസമായി പ്രശാന്തിന്റെ അടുത്ത ബന്ധുക്കളാരും വീട്ടില്‍ നിന്ന് വെളിയിലിറങ്ങാതെ കാത്തിരിപ്പ് തുടരുകയാണ്. ഒരാള്‍ മരണപ്പെട്ടാല്‍ സഞ്ചയന ചടങ്ങുകള്‍ പൂര്‍ത്തിയാകാതെ അടുത്ത ബന്ധുക്കള്‍ ആരും ക്ഷേത്രദര്‍ശനം പോലും നടത്താറില്ല. അസഹനീയമായ ഈ കാത്തിരിപ്പ് ഇനി എത്രനാള്‍ തുടരുമെന്ന ആശങ്കയിലാണ് കുടുംബം.

Similar News