അമ്മയും കുഞ്ഞും ആസ്പത്രി പൂട്ടാനുള്ള നീക്കം; ഡി.എം.ഒ ഓഫീസ് അടച്ചുപൂട്ടി വേറിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ്

By :  Sub Editor
Update: 2025-06-17 10:01 GMT

ഡി.എം.ഒ ഓഫീസ് അടച്ചു പൂട്ടല്‍ സമരം ഡിസിസി വൈസ് പ്രസിഡണ്ട് ഡി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യവകുപ്പിന് നാഥനില്ലാത്ത അവസ്ഥയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും ആസ്പത്രി അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസ് പൂട്ടി ബോര്‍ഡ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതല്ലെന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ഓഫീസ് അടച്ചുപൂട്ടിയത്. കഴിഞ്ഞ ദിവസം ഡി.എം.ഒ ഓഫീസിന്റെ പ്രവേശന കവാടം അടച്ചിട്ടാണ് യൂത്ത് കോണ്‍ഗ്രസ് സമര പരിപാടിക്ക് തുടക്കം കുറിച്ചത്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് വേറിട്ട സമരം നടത്തിയത്. അമ്മയും കുഞ്ഞും ആസ്പത്രിയില്‍ നിലവില്‍ രാത്രികാല ഒ. പി നിര്‍ത്തലാക്കുകയും നിലവിലുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും ജില്ലാ ആസ്പത്രിയിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിന്റെ പശ്ചാതലത്തിലുമാണ് പ്രതിഷേധം. പ്രതിഷേധ സമരം ഡി.സി.സി വൈസ് പ്രസിഡണ്ട് ബി.പി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം 25 ഓളം ഡോക്ടര്‍മാരെ പകരം സംവിധാനം ഇല്ലാതെ സ്ഥലംമാറ്റുകയും കാസര്‍കോട് മെഡിക്കല്‍ കോളേജ് ഇപ്പോഴും ഒ. പി മാത്രം ആയി ശൈശവാവവസ്ഥയില്‍ കിടക്കുകയും ടാറ്റാ ആസ്പത്രി പൊളിച്ചുകളയുകയും ചെയ്തതായി പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. മറ്റ് ആസ്പത്രികളില്‍ ഡോക്ടര്‍ മാരുടെയും ജീവനക്കാരുടെയും അനുബന്ധ സേവനങ്ങളും ലഭിക്കാതെ രോഗികളെ പുറത്താക്കി സ്ഥാപനങ്ങളെ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലയോട് ഇടത് സര്‍ക്കാരും ആരോഗ്യ മന്ത്രിയും കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ആര്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. വിനോദ് കപ്പിത്താന്‍, രോഹിത് എറുവാട്ട്, എച്ച്.ആര്‍. വിനീത്, അനൂപ് ഓര്‍ച്ച, സിജോ അബാട്ട്, രാഹുല്‍ നാര്‍ക്കല, പദ്മകുമാര്‍ കൊടവലം, റഷിദ് നാലെക്ര, വരുണ്‍ രാജ് പ്രസംഗിച്ചു.


ഡി.എം.ഒ ഓഫീസ് അടച്ചുപൂട്ടി കോണ്‍ഗ്രസ് സ്ഥാപിച്ച ബോര്‍ഡ്‌

Similar News